സ്വര്‍ണ ഇറക്കുമതിക്ക് 2.13 ലക്ഷം കോടി രൂപ
സ്വര്‍ണ ഇറക്കുമതിക്ക് 2.13 ലക്ഷം കോടി രൂപ
Wednesday, May 6, 2015 1:58 AM IST
മുംബൈ: 2014-15ല്‍ ഇന്ത്യ വാങ്ങിക്കൂട്ടിയത് 900 ടണ്‍ സ്വര്‍ണം; അതിനു ചെലവ് 2.13 ലക്ഷം കോടി രൂപ. ഡോളറില്‍ 3,442 കോടി ഡോളര്‍. ഇറക്കുമതി അളവ് മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയതാണ്. 2013-14ല്‍ 638 ടണ്ണും 2012-13ല്‍ 845 ടണ്ണും ആണ് ഇറക്കുമതി ചെയ്തത്. അതിനു തലേവര്‍ഷം 919 ടണ്‍ ഇറക്കുമതി ചെയ്തു.

ഇറക്കുമതി അധികരിച്ചപ്പോള്‍ ഇന്ത്യയുടെ വാണിജ്യ കമ്മിയും കറന്റ് അക്കൌണ്ട് കമ്മിയും താങ്ങാനാവാത്തനിലയിലായി. ഇതോടെ 2012 മുതല്‍ ഇറക്കുമതിക്കു പല നിയന്ത്രണങ്ങള്‍ ചുമത്തി. ചുങ്കം രണ്ടു ശതമാനത്തില്‍നിന്നു പല തവണയായി 10 ശതമാനമാക്കി. ഇറക്കുമതി നടത്താവുന്നവരുടെ എണ്ണം കുറച്ചു. ഇതോടെ കമ്മികള്‍ നിയന്ത്രണത്തിലായി.


കഴിഞ്ഞ ബജറ്റില്‍ ചുങ്കം കുറയ്ക്കുമെന്നു പലരും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ചുങ്കം കുറച്ചാല്‍ ഇറക്കുമതി നിയന്ത്രണാതീതമാകുമെന്നാണു ഭീതി. 2012-13ല്‍ 3.46 ലക്ഷം കോടി രൂപ (5579 കോടി ഡോളര്‍) ഇറക്കുമതിക്കായി ചെലവഴിച്ചതാണ്. 2013-14ല്‍ നിയന്ത്രണങ്ങള്‍ മൂലം ഇറക്കുമതിച്ചെലവ് 1.78 ലക്ഷം കോടി രൂപ (2870 കോടി ഡോളര്‍)യിലേക്കു താണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.