ഫാക്ട് ആക്ഷന്‍ കമ്മിറ്റി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Wednesday, May 6, 2015 11:47 PM IST
ന്യൂഡല്‍ഹി: ഫാക്ടിന്റെ പുനരുദ്ധാരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജ് ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടു സേഫ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പത്തു മാസത്തിനു മുന്‍പു പ്രഖ്യാപിച്ച പാക്കേജ് ഇനിയും നടപ്പിലാക്കുന്നതില്‍ അലംഭാവം കാണിച്ചാല്‍ ഈ മാസം എട്ടു മുതല്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് കമ്മിറ്റി കണ്‍വീനര്‍ കെ. ചന്ദ്രന്‍ പിള്ള ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്ത്രണ്ടാം തീയതി രാജ്ഭവന്‍ മാര്‍ച്ചു നടത്തും. ഫാക്ട് സന്ദര്‍ശന വേളയില്‍ 991.9 കോടി രൂപയുടെ പാക്കേജ് അനന്ദ് കുമാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നേരത്തെ നിര്‍ത്തി വെച്ച സമരമാണ് എട്ടിനു വീണ്ടും ആരംഭിക്കുന്നത്.


ചന്ദ്രന്‍ പിള്ളയോടൊപ്പം എംപിമാരായ പി. കരുണാകരന്‍, പി.കെ ശ്രീമതി, എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര രാസവളം മന്ത്രി അനന്ദ് കുമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

അടിയന്തര സഹായം ലഭിച്ചില്ലെങ്കില്‍ ഇന്ത്യയിലെ ആദ്യത്തെ രാസവള പ്ളാന്റിന്റെ നാശമായിരിക്കും ഫലമെന്നു കമ്മിറ്റി ചൂണ്ടിക്കാട്ടി. 11 ലക്ഷം ടണ്‍ വര്‍ഷം തോറം ഉത്പാദനശേഷിയുള്ള യൂറിയ പ്ളാന്റ് ഉടന്‍ ഫാക്ടിനു അനുവദിക്കണമെന്നും കമ്മിറ്റി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രകൃതി വാതക പൈപ്പുകള്‍ സ്ഥാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തിരുത്തണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതായി ചന്ദ്രന്‍ പിള്ള പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.