മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാനു കോടതി അഞ്ചു വര്‍ഷം തടവു വിധിച്ചപ്പോള്‍ സല്‍മാനേക്കാള്‍ ഞെട്ടല്‍ ഒരു പക്ഷേ, ബോളിവുഡിനായിരിക്കും. സല്‍മാന്റെ അ സാന്നിധ്യത്തില്‍ ബോളിവുഡിന് 200 കോ ടിരൂപയുടെ നഷ്ടമാണുണ്ടാവുന്നത്. ബ ജ്റംഗി ബൈജാനും പ്രേം രതന് ധന് പായോയും സല്‍മാനെ കാത്തിരിക്കുന്ന ബിഗ്ബജറ്റ് സിനിമകളാണ്. 2010ല്‍ എത്തിയ സല്‍മാന്റെ ദബാംഗ് എന്ന സിനിമ നേടിയത് 220 കോടിയുടെ കളക്ഷന്‍. ഈ ചിത്രത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു.
ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു താരത്തിനും കഴിയാത്ത വിധം ബിസിനസ് സൃഷ്ടിക്കുന്ന മികവാണ് അടുത്ത കാലത്തായി സല്മാന് പ്രകടിപ്പിച്ചിരുന്നത്. സാധാരണ നൂറു കോടിയുടെ കളക്ഷന്‍ പ്രതീക്ഷിച്ചിരുന്ന ബോളിവുഡ് സിനിമയെ ഒരു ചിത്രത്തിന് ഇരുന്നൂറു കോടിക്കു മേല്‍ കളക്ഷനിലേക്കു കടക്കാന്‍ പഠിപ്പിച്ചതു സല്‍മാന്റെ ദബാംഗാണ്. തൊട്ടുപിന്നാലെ എത്തിയ റെഡി എന്ന ചിത്രം 180 കോടിയുടെ കളക്ഷന്‍ നേടി. തുടര്‍ന്ന് ബോഡിഗാര്‍ഡ് എന്ന ചിത്രത്തിന്റെ ഊഴമായിരുന്നു. 230 കോടിയാണ് ബോഡിഗാര്‍ഡ് നേടിയത്. 2012ല്‍ ഏക് ഥാ ടൈഗര്‍ എന്ന സല്മാന് ചിത്രം ബോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കളക്ഷന്‍ റിക്കാര്‍ഡിട്ടു. 345 കോടിയായിരുന്നു ഏക് ഥാ ടൈഗറിന്റെ വരുമാനം. ദബാംഗ് 2 ആയിരുന്നു തുടര്‍ന്നെത്തിയ ചിത്രം 275 കോടിയുടെ നേട്ടവുമായിട്ടാണ് ദബാംഗ് 2 തിയറ്റര്‍ വിട്ടത്. ഈ ചിത്രത്തിനു ശേഷമെത്തിയ ജയ് ഹോ പരാജയപ്പെടുന്നതിനുവരെ സല്‍മാന്റെ ജൈത്രയാത്ര ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. 2010ല്‍ ദബാംഗ് മുതല്‍ തുടര്‍ച്ചയായ അഞ്ചു ചിത്രങ്ങളിലൂടെ സല്മാന് നേടിയത് 1,250 കോടിയുടെ ബിസിനസ്. ബോളിവുഡില്‍ മറ്റൊരു താരത്തിനും ഇത്തരമൊരു കൊമേഴ്സല്‍ നേട്ടം അവകാശപ്പെടാന്‍ കഴിയില്ല. എന്റര്‍പ്രണര്‍ എന്നു സല്‍മാനെ ബോളിവുഡ് സിനിമാലോകം അദ്ഭുതത്തോടെ വിളിക്കുകയാണിപ്പോള്‍.
എന്നാല്‍, ഈ വിശേഷങ്ങള്‍ക്കു തൊട്ടുമുമ്പ് സല്മാന് ഖാന് അവസാനിച്ചു എന്ന പ്രചരണങ്ങളുടെ കാലമായിരുന്നു. 2006 മുതല്‍ സല്മാന് ഖാന് അഭിനയിച്ച ഒരു ചിത്രം പോലും ബോക്സ് ഓഫീസില്‍ വിജയം നേടിയിരുന്നില്ല. തുടര്‍ച്ചയായി ഏഴോളം ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മസില്‍ഖാന്റെ യുഗം കഴിഞ്ഞുവെന്നു ബോളിവുഡ് നിരീക്ഷകര്‍ വിധിയെഴുതി. യുവ്രാജ്, വാണ്ടഡ്, വീര്‍ തുടങ്ങിയ ചിത്രങ്ങള്‍ ബോളിവുഡ് കണ്ട ഏറ്റവും വലിയ പരാജയങ്ങളായിരുന്നു. അന്നു സല്‍മാനെ പരസ്യമായും രഹസ്യമായും കുറ്റപ്പെടുത്തിയവര്‍ ധാരാളം. എന്നാല്‍, പരാജയങ്ങളില്‍നിന്നു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന ചരിത്രമാണു സല്മാന് ഖാന്റേത്. വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചു സല്മാന് ബോളിവുഡില്‍ തന്റെ കസേര തിരിച്ചുപിടിച്ചു.
ഇതേക്കുറിച്ചു സല്മാന് പ്രതികരിച്ചത് ഇങ്ങനെ: എല്ലാ താരങ്ങളുടെയും ജീവിതത്തില്‍ അങ്ങനെയൊരു സമയം കാണും. എന്നാല്‍, എന്റെ കരിയറില്‍ അതല്പം നീണ്ടുപോയി എന്നതാണു സത്യം. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഞാന്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ അനുഭവിച്ചിരുന്നില്ല. 2006 മുതല്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ വന്നു. അടുത്തു നിന്ന പലരും എന്നെ തള്ളിപ്പറയുന്നത് ഞാന്‍ തന്നെ തിരിച്ചറിഞ്ഞു തുടങ്ങി. ഈ സമയത്തെല്ലാം താങ്ങും തണലുമായത് അച്ഛനാണ്. അച്ഛന്റെ ഉപദേശങ്ങളാണ് എന്നെ തിരിച്ചു കൊണ്ടുവന്നത്.
സല്മാന് നിലനിര്‍ത്തുന്ന പ്രഫഷണലിസം യുവതാരങ്ങള്‍ കണ്ടുപഠിക്കേണ്ടതാണെന്നു ബോളിവുഡ് പറയുന്നു. തന്റെ ഊര്‍ജവും കരുത്തുമെല്ലാം അച്ഛനാണെന്ന് ഇടയ്ക്കിടെ പറയുന്ന സൂപ്പര്‍താരം എത്ര തിരക്കുണ്െടങ്കിലും അദ്ദേഹത്തിന്റെ അടുത്തുപോയി ഉപദേശം കേള്‍ക്കാറുണ്ട്. സല്‍മാന്റെ വിവാഹം എന്നാണെന്നാണ് എപ്പോഴും അദ്ദേഹത്തിന്റെ നേര്‍ക്ക് ഉയരുന്ന ചോദ്യം. ബോളിവുഡും ആകാംക്ഷയോടെ കാത്തിരിക്കുന്ന മറുപടി. ഇതുവരെയും വിവാഹത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. എന്നാല്‍, നാളെ വിവാഹം കഴിച്ചുകൂടെന്നുമില്ല. അതേസമയം, മുന്‍ ലോകസുന്ദരി ഐശ്വര്യറായിയുമായുണ്ടായിരുന്ന അടുപ്പവും സല്‍മാന്റെ വിളയാട്ടങ്ങള്മൂലം തകരുകയായിരുന്നു. ഐശ്വര്യ പിന്നീട് അഭിഷേക് ബച്ചനെ വിവാഹം ചെയ്തു.
സല്‍മാനെ കുടുക്കിയതു ബോഡിഗാര്‍ഡിന്റെ മൊഴി
മുംബൈ: വെള്ളിത്തിരയിലെ 'ബോഡിഗാര്‍ഡിനെ' കുടുക്കിയ നിര്‍ണായമൊഴി നല്കിയതു ജീവിതത്തിലെ ബോഡിഗാര്‍ഡ്. കാറപകടസമയത്തു സല്മാന് ഖാന്റെ പോലീസ് ബോഡിഗാര്‍ഡായി ഒപ്പമുണ്ടായിരുന്ന രവീന്ദ്ര പാട്ടീലിന്റെ മൊഴിയാണു കേസില്‍ നിര്‍ണായക വഴിത്തിരിവായത്. എന്നാല്‍, സല്‍മാനെതിരേ നല്കിയ മൊഴി പാട്ടീലിന്റെ ജീവിതത്തെ തകിടം മറിക്കുകയും അവസാനം ദുരിതപൂര്‍ണമായ ആ ജീവിതം മരണത്തിലെത്തുകയും ചെയ്തു.
മുംബൈ പോലീസ് അംഗമായ രവീന്ദ്ര പാട്ടീല്‍ 2002 ഓഗസ്റ് 22 മുതല്‍ സല്‍മാന്റെ സുരക്ഷയ്ക്കായി ഒപ്പമുണ്ടായിരുന്നു. അമേരിക്കന്‍ എക്സ്പ്രസ് ബേക്കറി പരിസരത്തു കിടന്നുറങ്ങിയവരുടെ ദേഹത്തേക്കു ലാന്‍ഡ് ക്രൂയിസര്‍ പാഞ്ഞുകയറുമ്പോള്‍, ഡ്രൈവര്‍ അല്‍ത്താഫിനും സല്‍മാന്റെ ബന്ധു കമാലിനും ഒപ്പം രവീന്ദ്ര പാട്ടീലും ആ കാറില്‍ ഉണ്ടായിരുന്നു. കേസിന്റെ നാള്‍വഴികളില്‍ സാക്ഷിയായി പലതവണ പാട്ടീല്‍ കോടതിയില്‍ ഹാജരായെങ്കിലും 2006ല്‍ ഇയാളെ കാണാതായി.
പിന്നീട്, മഹാബലേശ്വറില്‍നിന്നു ക്രൈംബ്രാഞ്ച് സംഘം പാട്ടീലിനെ അറസ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി, മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ അടച്ചു. ജോലികൂടി നഷ്ടപ്പെട്ടതോട പട്ടേല്‍ മാനസിക രോഗിയായെന്നും വാര്‍ത്തകളുണ്ട്. ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചില്ലായിരുന്നെങ്കില്‍ പാട്ടീല്‍ കിടന്ന ആര്‍തര്‍ റോഡ് ജയിലില്‍ സല്‍മാനും കിടന്നേനെ. വീട്ടുകാരുമായി അകന്ന പാട്ടീല്‍ 2007ല്‍ ക്ഷയരോഗം ബാധിച്ചു മരിച്ചു.
അപകടസമയത്തു കാര്‍ ഓടിച്ചിരുന്ന സല്മാന് ഖാന് മദ്യപിച്ചിരുന്നില്ലെന്നു മൊഴിനല്‍കാന്‍ പാട്ടീലിനുമേല് വന്‍ സമ്മര്‍ദമുണ്ടായിരുന്നു. പാട്ടീലാണു കാര്‍ ഓടിച്ചിരുന്നതെന്നു ജാമ്യാപേക്ഷയില്‍ സല്‍മാന്റെ അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍, പാട്ടീലിനു കാര്‍ ഓടിക്കാന്‍ അറിയില്ലെന്നതാണു സത്യം.
മുംബൈ സ്പെഷല്‍ ബ്രാഞ്ചില്‍-1 (സുരക്ഷാ വിഭാഗം) കോണ്‍സ്റബിളായിരുന്ന പാട്ടീല്‍ പോലീസില്‍ നല്കിയ മൊഴി ഇപ്രകാരമായിരുന്നു: 2002 സെപ്റ്റംബര്‍ 28 രാത്രി 10.30ന് സല്മാന് ഖാനും ബന്ധു കമാല്‍ ഖാനും ഡ്രൈവര്‍ അല്‍ത്താഫും രവീന്ദ്ര പാട്ടീലും ജൂഹുവിലെ റെയിന്‍ ബാര്‍- റസ്ററന്റില്നിന്നു പുറത്തിറങ്ങി, ടൊയോട്ട ലാന്‍ഡ് ക്രൂസറില്‍ സല്‍മാന്റെ ബാന്ദ്രയിലെ വീട്ടിലേക്കു പുറപ്പെട്ടു. ഡ്രൈവര്‍ അല്ത്താഫാണു വണ്ടിയോടിച്ചത്. ജെഡബ്ള്യു മാരിയേറ്റില്‍ വാഹനം നിര്‍ത്താന്‍ സല്മാന് അല്ത്താഫിനോടു പറഞ്ഞു. മാരിയേറ്റിനകത്തു കയറി പതിനഞ്ചു മിനിറ്റിനു ശേഷം പുറത്തുവന്ന സല്മാന് ഡ്രൈവിംഗ് സീറ്റില്‍ കയറി. വാഹനം നല്ല വേഗത്തില്‍ ഓടിച്ച സല്മാന് ഏതാണ് 2.30 ആയപ്പോള്‍, അപകടത്തിനു തൊട്ടുമുമ്പ്, പിറകോട്ട് തിരിഞ്ഞു പാട്ടീലുമായി സംസാരിച്ചു. ഇതോടെ 70 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങിയിരുന്ന വാഹനത്തിന്റെ നിയന്ത്രണം വിട്ടു വൈദ്യുത പോസ്റില്‍ ഇടിച്ചു. കാര്‍ തിരിയുന്നില്ലെന്നു സല്മാന് ആക്രോശിച്ചു. നിയന്ത്രണം വിട്ട കാര്‍ അമേരിക്കന്‍ എക്സ്പ്രസ് ബേക്കറി പരിസരത്തേക്ക് ഇടിച്ചു കയറിനിന്നു. ഫുട്പാത്തില്‍ ഉറങ്ങിയിരുന്നവരുടെ ഇടയിലേക്കാണ് വാഹനം കയറിയത്.
ചുറ്റും കൂടിയ ജനം വാഹനത്തിനു നേരേ കല്ലെറിഞ്ഞു. ജനങ്ങളെ ശാന്തരാക്കാന്‍ സല്മാന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അപകടം നടന്നയുടനെ കമാല്‍ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. മിനിറ്റുകള്‍ക്കു ശേഷം ഒരു ഓട്ടോറിക്ഷയില്‍ സല്‍മാനും അപകടസ്ഥലത്തുനിന്നു പോയി. പാട്ടീല്‍ അറിയിച്ചതിനെത്തുടര്‍ന്നു പോലീസ് വാഹനമെത്തി ലാന്‍ഡ് ക്രൂയിസര്‍ ഉയര്‍ത്തി മരിച്ചയാളുടെ ശരീരവും പരിക്കു പറ്റിവയവരെയും പുറത്തെടുത്തു. പരിക്കേറ്റവരെ ബാന്ദ്രയിലെ ബാബ ആശുപത്രിയില്‍ എത്തിച്ചു. പാട്ടീലിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഒപ്പിട്ടുവാങ്ങി. വിനോദ് ഖന്ന, അമിതാഭ് ബച്ചന് എന്നിവരുടെ ബോര്ഡിഗാര്ഡായും രവീന്ദ്ര പാട്ടീല്‍ ജോലി ചെയ്തിട്ടുണ്ട്.
സല്മാന് കേസിന്റെ നാള്‍വഴി
മുംബൈ: സെപ്റ്റംബര്‍ 28, 2002: സല്‍മാന്റെ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ ബാന്ദ്രയിലെ അമേരിക്കന്‍ എക്സ്പ്രസ് ബേക്കറിയിലേക്ക് ഇരച്ചുകയറി. ഒരാള്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അന്നേ ദിവസം താരത്തെ അറസ്റ് ചെയ്തു വിട്ടയച്ചു. രക്തസാമ്പിളുകള്‍ എടുത്തു.
ഒക്ടോബര്‍ 1: മോട്ടോര്‍ വാഹന നിയമം, ബോംബെ പ്രോഹിബിഷന്‍ ആക്ട് എന്നിവ പ്രകാരം കേസ് ചാര്‍ജ് ചെയ്തു. ഇതേ മാസംതന്നെ മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം (ഐപിസി സെക്ഷന്‍ 304-രണ്ട്) ചാര്‍ജ് ചെയ്തു.
ഒക്ടോബര്‍ 7: സല്മാന് ബാന്ദ്ര പോലീസിനു മുമ്പില്‍ വീണ്ടും കീഴടങ്ങി.
ഒക്ടോബര്‍ 21, 2002: മും ബൈ പോലീസ് ബാന്ദ്ര മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ഒക്ടോബര്‍ 24, 2002: സല്‍മാനു ജാമ്യം ലഭിച്ചു.
മാര്‍ച്ച് 2003: തന്റെമേല്‍ ചുമത്തിയ ഐപിസി സെക്ഷന്‍ 304-2 വകുപ്പ് കോടതിയില്‍ സല്മാന് ചോദ്യംചെയ്തു.
മേയ് 2003: സെഷന്‍സ് കോടതി ഹര്‍ജി തള്ളി.
ജൂണ്‍ 2003: ബോംബെ ഹൈക്കോടതിയെ സമീപിക്കുന്നു. ഐപിസി സെക്ഷന്‍ 304-2 പ്രസക്തമല്ലെന്നു കോടതി.
ഒക്ടോബര്‍ 2003: ഈ ഉത്തരവു മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു.
ഡിസംബര്‍ 2003: ഐപിസി സെക്ഷന്‍ 304-2 പ്രസക്തമാണേയെന്നു മജിസ്ട്രേറ്റ് കോടതിക്കു തീരുമാനിക്കാമെന്നു സുപ്രീം കോടതി.
ഒക്ടോബര്‍ 2006: മജിസ്ട്രേറ്റ് സല്മാനെതിരേയുള്ള കുറ്റങ്ങള്‍ വിലയിരുത്തി.
ഒക്ടോബര്‍ 3, 2007: പോലീസ് ബോഡിഗാര്‍ഡ് രവീന്ദ്ര പാട്ടീല്‍ അസുഖത്തെത്തുടര്‍ന്നു മരിച്ചു.
ഒക്ടോബര്‍ 2011: കടുത്ത വകുപ്പുകള്‍ ചുമത്തി വിചാരണ നടത്തണമെന്നു പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
ഡിസംബര്‍ 23, 2013: മനപ്പൂര്‍വമല്ലാത്ത നരഹത്യക്കേസില്‍ 17 സാക്ഷികളെ വിസ്തരിച്ച ശേഷം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയെ ഏല്‍പ്പിച്ചു.
ജൂണ്‍ 24, 2013: മനപ്പൂര്‍വമല്ലാത്ത നരഹത്യ പ്രസക്തമാണെന്നു സെഷന്‍സ് കോടതി.
ഏപ്രില്‍ 27, 2014: സെഷന്‍സ് കോടതിയില്‍ പുതിയ വിചാരണ ആരംഭിച്ചു.
ജൂലൈ 24, 2014: ഈ വിചാരണയില്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ടു. ഇതേമാസം, കേസിലെ ഫയലുകള്‍ ബാന്ദ്ര പോലീസ് സ്റേഷനില്‍നിന്ന് അപ്രത്യക്ഷമായി. 63 സാക്ഷിമൊഴികള്‍ കാണാതായി. കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
സെപ്റ്റംബര്‍ 12, 2014: ഫയലുകള്‍ കണ്െടത്തി കോടതി മുമ്പാകെ സമര്‍പ്പിക്കപ്പെട്ടു.
സെപ്റ്റംബര്‍ 2014: പ്രദീപ് ഘാരത് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിതനായി.
മാര്‍ച്ച് 25, 2015: പ്രോസിക്യൂഷന് 24 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി. മാര്‍ച്ച് 27, 2015: ജഡ്ജി ദേശ്പാണ്ഡെ സിആര്‍പിസി-313 പ്രകാരം സല്‍മാന്റെ മൊഴി രേഖപ്പെടുത്തി.
മാര്‍ച്ച് 31: സല്‍മാന്റെ ഡ്രൈവര്‍ അശോക് സിംഗ് അപകടസമയത്തു താനാണു വാഹനം ഓടിച്ചതെന്നു മൊഴി നല്കി.
ഏപ്രില്‍ 20: ഇരുവിഭാഗങ്ങളും വാദം പൂര്‍ത്തിയാക്കി.
ഏപ്രില്‍ 21: മെയ് ആറിനു വിധി പ്രസ്താവിക്കുമെന്നു കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.