മാനനഷ്്ടകേസ്: കേജരിവാള്‍ അപ്പീല്‍ പിന്‍വലിച്ചു
മാനനഷ്്ടകേസ്: കേജരിവാള്‍ അപ്പീല്‍ പിന്‍വലിച്ചു
Wednesday, May 27, 2015 12:11 AM IST
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സമര്‍പ്പിച്ച മാനനഷ്ട കേസില്‍ ജുഡീഷ്യല്‍ കസ്റഡിയില്‍ വിട്ട വിചാരണ കോടതി നടപടിക്കെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പിന്‍വലിച്ചു.

തനിക്ക് ഹര്‍ജിയുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് കേജരിവാള്‍ അറിയിച്ചതോടെയാണ് ജസ്റീസുമാരായ സഞ്ജീവ് ഖന്നയും അശുതോഷ് കുമാറും പരാതി പിന്‍വലിക്കാന്‍ അനുവദിച്ചത്. കേസില്‍ കേജരിവാളിനെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ സുപ്രീം കോടതി ഏപ്രില്‍ 17നു സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

ആം ആദ്മി പാര്‍ട്ടി പുറത്തിറക്കിയ അഴിമതിക്കാരായ വ്യക്തികളുടെ പട്ടികയില്‍ തന്റെ പേരും ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ചാണ് ഗഡ്കരി മാനനഷ്ടത്തിനു കേസ് നല്‍കിയത്. ഇതിനെ തുടര്‍ന്നു നേരിട്ടു ഹാജരാകണമെന്ന് ആവശ്യപ്പെട്ടു വിചാരണ കോടതി സമന്‍സ് അയച്ചിരുന്നെങ്കിലും അത് പാലിക്കാതിരുന്ന കേജരിവാള്‍, കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരായി. എന്നാല്‍, ജാമ്യമെടുക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിടുകയായിരുന്നു.


ഇതിനെതിരേ കേജരിവാള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചിരുന്നത്. കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കുന്നതാണ് നല്ലതെന്നു കേസ് പരിഗണിക്കവേ കോടതി അഭിപ്രായപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.