ബോഫോഴ്സ്: രാഷ്ട്രപതിയുടെ അഭിമുഖത്തിലും വിവാദം
ബോഫോഴ്സ്: രാഷ്ട്രപതിയുടെ  അഭിമുഖത്തിലും വിവാദം
Thursday, May 28, 2015 12:15 AM IST
ന്യൂഡല്‍ഹി: ബോഫോഴ്സ് വിവാദം അവസാനിക്കുന്നില്ല. ഇപ്പോള്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ പരാമര്‍ശമാണു വിവാദത്തിനു വീണ്ടും തിരികൊളുത്തിയത്. ഇതാകട്ടെ ഇന്ത്യയും സ്വീഡനും തമ്മിലുള്ള ബന്ധത്തെവരെ ബാധിക്കുന്ന നിലയിലായി.

ബോഫോഴ്സ് തെളിയിക്കപ്പെടാത്ത ആരോപണവും മാധ്യമവിചാരണയുമാണെന്നാണു മുഖര്‍ജി സ്വീഡനിലെ ഏറ്റവും വലിയ പത്രമായ ഡാഗന്‍സ് നൈഹറ്ററിനോടു പറഞ്ഞത്. ഇതു പരസ്യപ്പെടുത്തരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പത്രം വഴങ്ങിയില്ല. അവര്‍ അഭിമുഖം മുഴുവന്‍ പ്രസിദ്ധീകരിച്ചു. അതിന്റെ വീഡിയോയും ശബ്ദരേഖയും വെബ്സൈറ്റില്‍ നല്കുകയും ചെയ്തു.

അഭിമുഖം അതേപടി പ്രസിദ്ധീകരിച്ചാല്‍ രാഷ്ട്രപതി സ്വീഡനിലേക്കുള്ള യാത്ര റദ്ദാക്കുമെന്നു സ്വീഡനിലെ ഇന്ത്യന്‍ അംബാസഡര്‍ പത്രാധിപരോടു ഭീഷണിപ്പെടുത്തിയെന്നാണു പത്രം പറയുന്നത്. പക്ഷേ, വാര്‍ത്താപ്രാധാന്യമുള്ള പ്രസ്താവനയായതിനാല്‍ അതു മാറ്റാന്‍ പറ്റില്ലെന്നു പത്രം ശഠിച്ചു.


വിവാദഭാഗം ഉള്‍പ്പെടുത്തി അഭിമുഖം പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് അംബാസഡര്‍ വനശ്രീ ബോസ് പത്രാധിപര്‍ക്കു കത്തയച്ചു. രാഷ്ട്രത്തലവനോടു കാണിക്കേണ്ട ആദരം പത്രം കാണിച്ചില്ലെന്ന് അംബാസഡര്‍ കുറ്റപ്പെടുത്തി. ശ്രദ്ധതിരിച്ചുവിടാനാണു പത്രത്തിന്റെ ശ്രമമെന്നും കത്തില്‍ പറയുന്നു.

രാഷ്ട്രപതിഭവനോ കേന്ദ്രസര്‍ക്കാരോ ഇതുവരെ ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല. ഡാഗന്‍സ് നൈഹറ്ററിന്റെ മുഖ്യപത്രാധിപര്‍ പീറ്റര്‍ വോളോഡാര്‍സ്കിയാണ് അഭിമുഖം നടത്തിയത്.

രാഷ്ട്രപതി ഞായറാഴ്ചയാണു മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി സ്വീഡനിലെത്തുന്നത്. 1986-ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ സ്വീഡനില്‍നിന്നു ബോഫോഴ്സ് പീരങ്കിവാങ്ങിയതില്‍ കൈക്കൂലി ഉണ്െടന്നായിരുന്നു ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.