വിമാനം വൈകി, 17 ജീവനക്കാര്‍ക്കു സസ്പെന്‍ഷന്‍
Friday, May 29, 2015 11:26 PM IST
ന്യൂഡല്‍ഹി: ആവശ്യത്തിനു വിശ്രമം അനുവദിച്ചില്ലെന്ന കാരണത്താല്‍ എയര്‍ ഇന്ത്യ വിമാനങ്ങളുടെ സര്‍വീസ് വൈകിപ്പിച്ചതിനു 17 ജീവനക്കാരെ എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്തു. ഇന്‍-ഫ്ളൈറ്റ് സര്‍വീസ് അസിസ്റന്റ് ജനറല്‍ മാനേജര്‍ ഒപ്പിട്ട ഉത്തരവ് 22നാണു പുറത്തിറങ്ങിയത്. അന്വേഷണവിധേയമായി 17പേരെ സസ്പെന്‍ഡ് ചെയ്യുന്നുവെന്നും വിശദമായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നുമാണ് ഉത്തരവിലുള്ളത്. എന്നാല്‍, അനുവദിച്ചിട്ടുള്ള വിശ്രമസമയം ഉപയോഗിക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്നാണ് ജീവനക്കാരുടെ വിശദീകരണം.

11 മണിക്കൂറിലധികം ഫ്ളൈറ്റ് ടൈമില്‍ ജോലി ചെയ്യരുതെന്നാണ് ജീവനക്കാര്‍ക്കു വ്യോമയാന മന്ത്രാലയം നല്കിയിരിക്കുന്ന നിര്‍ദേശം. ജോലി കഴിഞ്ഞ്് 22 മണിക്കൂര്‍ വിശ്രമം പൂര്‍ത്തിയാക്കിയവരെയാണ് ഇന്റര്‍നാഷണല്‍ സര്‍വീസുകള്‍ക്കായി നിയോഗിക്കുന്നത്. വിശ്രമസമയത്ത് അവര്‍ക്കു വീട്ടിലോ ഇന്റര്‍നാഷണല്‍ ഫ്ളൈറ്റ് പുറപ്പെടുന്ന വിമാനത്താവളത്തിലോ തങ്ങാം. ഇത്തരത്തില്‍ വിശ്രമം എടുത്തതുവഴി ലണ്ടനില്‍നിന്നു ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് മനഃപൂര്‍വം താമസിപ്പിച്ചുവെന്നതാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.