ഐഐടി സംഘടനാ നിരോധനം: പ്രതിഷേധം പുകയുന്നു
ഐഐടി സംഘടനാ നിരോധനം: പ്രതിഷേധം പുകയുന്നു
Sunday, May 31, 2015 12:16 AM IST
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനമുയര്‍ത്തിയ മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥി ഫോറമായ അംബേദ്കര്‍-പെരിയാര്‍ സ്റഡി സര്‍ക്കിളി (എപിഎസ്സി)നെ നിരോധിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപിക്കുന്നു. നിരോധനം ആവിഷ്കാര സ്വതന്ത്രത്തിനെതിരാണെന്നു മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ആരോപിച്ചു. ഡിഎംകെ ട്രഷറര്‍ എം.കെ. സ്റാലിന്‍, എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോ, സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. രാമകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി മുത്തരശന്‍, ഡിഎന്‍സിസി പ്രസിഡന്റ് ഇളങ്കോവന്‍, മുന്‍ കേന്ദ്രമന്ത്രി ജി.കെ. വാസന്‍ തുടങ്ങിയവര്‍ നിരോധനത്തെ അപലപിച്ചു. നിരോധനം എത്രയും വേഗം പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ, നിരോധനത്തിനെതിരേ ചെന്നൈയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്. നിരോധനത്തിനു പിന്നാലെ ഐഐടി കാമ്പസിനു വന്‍ സുരക്ഷ ഏര്‍പ്പെടുത്തി. കാമ്പസിനു പുറത്തു പ്രതിഷേധ പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. 25 പ്രവര്‍ത്തകരെ പോലീസ് അറസ്റ് ചെയ്തു നീക്കി. നിരോധനം നീക്കുംവരെ പ്രതിഷേധം തുടരുമെന്നും സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. മറ്റിടങ്ങളില്‍ നടന്ന വിവിധ സംഭവങ്ങളില്‍ വിവിധ സംഘടനകളുടെ നൂറിലേറെ പ്രവര്‍ത്തകര്‍ അറസ്റിലായിട്ടുണ്ട്.


എന്നാല്‍, നിരോധനത്തെ ഐഐടി അധികൃതരും ബിജെപി നേതൃത്വവും സ്വാഗതംചെയ്തു. നിരോധനത്തെ ന്യായീകരിച്ച കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ വിദ്യാര്‍ഥികളെ നേര്‍വഴിയില്‍ നയിക്കാന്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. ഒരുപടികൂടി കടന്നു പ്രതികരിച്ച ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ പ്രധാനമന്ത്രി മോദിക്കും മന്ത്രി സ്മൃതി ഇറാനിക്കുമെതിരായ വാക്കുകള്‍ ദേശീയതയ്ക്ക് എതിരാണെന്നും മാസങ്ങള്‍ക്കുമുമ്പുതന്നെ സംഘടനയെ നിരോധിക്കേണ്ടതായിരുന്നെന്നും പറഞ്ഞു. ഇതിനിടെ, ഐഐടി കാമ്പസിനു പുറത്തു നിരോധനത്തെ അനുകൂലിച്ചു പ്രകടനം നടത്തിയ ഹിന്ദു പട്ടാണി മക്കള്‍ കച്ചി പ്രവര്‍ത്തകരെ പോലീസ് അറസ്റ് ചെയ്തു നീക്കി.

മോദിസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണു കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം അംബേദ്കര്‍-പെരിയാര്‍ സ്റഡി സര്‍ക്കിളിനു നിരോധനമേര്‍പ്പെടുത്തിയത്.

ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബുക്കര്‍ പ്രൈസ് ജേതാവ് അരുന്ധതി റോയി തുടങ്ങിയവര്‍ നിരോധനത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.