ഡാര്‍ജിലിംഗില്‍ മരണം 38 ആയി
Friday, July 3, 2015 12:39 AM IST
ഡാര്‍ജിലിംഗ്: ദിവസങ്ങളായി തുടരുന്ന കനത്തമഴയെത്തുടര്‍ന്ന് ഡാര്‍ജിലിംഗില്‍ കുന്നുകളില്‍ മണ്ണിടിച്ചില്‍ രൂക്ഷമായി. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമായി ഇതുവരെ 38 പേര്‍ മരിച്ചു. നിരവധി വീടുകള്‍ തകര്‍ന്നതിനു പുറമേ ദേശീയപാത തകരുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുമ്പോഴും വീണ്ടും മണ്ണിടിഞ്ഞത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി. ഡാര്‍ജിലിംഗില്‍നിന്ന് 56 കിലോമീറ്റര്‍ അകലെ ഗയാബാരിയില്‍ ഇന്നലെ വീണ്ടും പ്രകൃതിക്ഷോഭമുണ്ടായി. ഇതേത്തുടര്‍ന്നു ഡാര്‍ജിലിംഗ്-മിറിക് റോഡ് ഗതാഗതം പൂര്‍ണമായും നിലച്ചു. മിറികില്‍ മാത്രം 21 പേരാണു മരിച്ചതെന്നു പശ്ചിമബംഗാള്‍ ദുരന്തനിവാരണസേന അറിയിച്ചു. ഡാര്‍ജിലിംഗ്, കാലിംപോംഗ്, കുര്‍സിയോംഗ് മേഖലകളിലാണു പ്രകൃതിക്ഷോഭം ശക്തമായി അനുഭവപ്പെട്ടത്.


സിലിഗുരിയിലായിരുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബുധനാഴ്ച രാത്രി ഡാര്‍ജിലിംഗിലെത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്കു നാല് ലക്ഷം രൂപ സഹായം നല്‍കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.