ഓണ്‍ലൈന്‍ ദേശീയ കാര്‍ഷിക വിപണിയില്‍ കേരളമില്ല
Friday, July 3, 2015 12:37 AM IST
സ്വന്തം ലേഖകന്‍


ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കു തങ്ങളുടെ ഉത്പന്നങ്ങള്‍ വേഗത്തില്‍ വിറ്റഴിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓണ്‍ലൈന്‍ ദേശീയ കാര്‍ഷിക വിപണിയില്‍ കേരളത്തിന് ഇടമില്ല. കാര്‍ഷിക ഉത്പാദക വിപണന നിയമം കേരളം നടപ്പിലാക്കാത്തതിനാലാണ് ഇതെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയം വിശദീകരിക്കുന്നത്.

കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് കൂടുതല്‍ അവസരങ്ങളും സാഹചര്യങ്ങളും പ്രദാനം ചെയ്യുന്നതിനായി രൂപീകരിക്കുന്ന ഓണ്‍ലൈന്‍ കാര്‍ഷിക വിപണിക്ക് തിങ്കളാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്.

സ്വന്തം ഉത്പന്നങ്ങള്‍ രാജ്യത്തെവിടെയും കച്ചവടം ചെയ്യാനുള്ള സാഹചര്യമാണ് ഓണ്‍ലൈന്‍ വിപണിയിലൂടെ കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് കോഓപ്പറേഷന്‍ (ഡിഎസി) സജ്ജമാക്കുന്നത്. ഒഎന്‍എഎം (ഓനം) എന്നായിരിക്കും ഓണ്‍ലൈന്‍ ദേശീയ കാര്‍ഷിക വിപണി അറിയപ്പെടുക. ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഒരു ഏജന്‍സി പ്രവര്‍ത്തിക്കും.


കാര്‍ഷികോത്പന്നങ്ങളുടെ നീക്കവും ഇടപാടുകളും ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ നടക്കും. ഇതിന്റെ പ്രാരംഭ നടപടികള്‍ക്കായി 200 കോടി രൂപ നീക്കിവയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇപ്പോള്‍ കര്‍ഷകര്‍ക്ക് അവരവരുടെ പ്രദേശത്തു തന്നെയുള്ള വിപണികളില്‍ മാത്രമാണ് ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ ദേശീയ കാര്‍ഷിക വിപണി നിലവില്‍ വരുന്നതോടെ രാജ്യത്ത് എവിടെ വേണമെങ്കിലും ഉല്‍പന്നങ്ങള്‍ വില്‍ക്കാമെന്ന സൌകര്യം വരും. ഇത് വ്യാപാരം വിപുലമാക്കുമെന്നു മാത്രമല്ല കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കാനും സഹായിക്കും.

സെപ്റ്റംബര്‍ അവസാനത്തോടെ ഓണ്‍ലൈന്‍ ദേശീയ കാര്‍ഷിക വിപണിയുടെ അടിസ്ഥാന സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കുമെന്നു ഇക്കാര്യം വിശദമാക്കിയ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് എന്നിവര്‍ വിശദമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.