ജഡ്ജിമാരുടെ ചികിത്സച്ചെലവു വെളിപ്പെടുത്താനാവില്ല: സുപ്രീംകോടതി
ജഡ്ജിമാരുടെ ചികിത്സച്ചെലവു  വെളിപ്പെടുത്താനാവില്ല: സുപ്രീംകോടതി
Friday, July 3, 2015 12:37 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ജഡ്ജിമാരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സയ്ക്കായി ചെലവാക്കുന്ന തുക എത്രയെന്നു വിവരാവകാശ നിയമ പ്രകാരം വെളിപ്പെടുത്താനാവില്ലെന്നു സുപ്രീംകോടതി. ജഡ്ജിമാരുടെ മെഡിക്കല്‍ ബില്ലുകള്‍ പരസ്യമാക്കണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ തീരുമാനം ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കി. ഇതു സംബന്ധിച്ചു ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ച സുപ്രീംകോടതി, ജഡ്ജിമാരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സാവിവരങ്ങള്‍ അന്വേഷിക്കുന്നത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാവുമെന്നു വിലയിരുത്തി.

ജഡ്ജിമാരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സച്ചെലവ് കേന്ദ്രസര്‍ക്കാര്‍ മടക്കി നല്‍കും. അതിനാല്‍ അതു സംബന്ധിച്ച വിവരങ്ങളും വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താവുന്നതാണെന്നായിരുന്നു കമ്മീഷന്‍ വ്യക്തമാക്കിയിരുന്നത്.

ഹര്‍ജിക്കാരനായ വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് അഗര്‍വാള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും പൊതുപണം ഉപയോഗിക്കുന്നു എന്നതിനേക്കാള്‍ കൂടുതല്‍ ജഡ്ജിമാരുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യതയെ മാനിക്കേണ്ടതുണ്െടന്നു ജസ്റീസുമാരായ അരുണ്‍ മിശ്ര, അമിതാവ റോയ് എന്നിവര്‍കൂടി ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.


ഇന്നു നിങ്ങള്‍ ചികിത്സച്ചെലവുകളെ കുറിച്ചു ചോദിച്ചു, നാളെ നിങ്ങള്‍ ജഡ്ജിമാര്‍ ഏതൊക്കെ മരുന്നുകളൊക്കെയാണ് വാങ്ങിയതെന്നു ചോദിക്കും. പിന്നീട് ജഡ്ജിമാര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ എന്തിനൊക്കെയാണെന്നാവും ചോദിക്കുക. ഇത്തരത്തില്‍ തുടങ്ങിയാല്‍ എവിടെ അവസാനിപ്പിക്കാനാകുമെന്നും കോടതി ആരാഞ്ഞു.

പൊതുപണം ഏതു രീതിയില്‍ ഉപയോഗിക്കുന്നുണ്െടന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്െടന്നു ഹര്‍ജിക്കാരനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.