ബിജെപിയോട് അയിത്തമില്ല; സ്ഥാനമാനങ്ങള്‍ തന്നാല്‍ സ്വീകരിക്കുമെന്നു വെള്ളാപ്പള്ളി
ബിജെപിയോട് അയിത്തമില്ല;  സ്ഥാനമാനങ്ങള്‍ തന്നാല്‍ സ്വീകരിക്കുമെന്നു വെള്ളാപ്പള്ളി
Thursday, July 30, 2015 12:24 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി തൊട്ടുകൂടായ്മ ഇല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇന്നലെ ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വിശ്വഹിന്ദു പരിഷത്ത് രക്ഷാധികാരി അശോക് സിംഗാള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളി നടേശനോടൊപ്പം മകനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനും ഉണ്ടായിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിക്കായി രാജ്യസഭാ സീറ്റ് ആവശ്യപ്പെടുന്നു എന്ന് ശക്തമായ സൂചനകള്‍ നിലനില്‍ക്കെയാണ് കൂടിക്കാഴ്ച. എന്നാല്‍, ബിജെപിയില്‍നിന്നു സ്ഥാനമാനങ്ങള്‍ കിട്ടിയാല്‍ സ്വീകരിക്കുമെന്നു തുറന്നു പറഞ്ഞ വെള്ളാപ്പള്ളി രാജ്യസഭാംഗത്വം ചോദിച്ചുവെന്ന കാര്യം നിഷേധിച്ചു. ബിജെപി കേരളത്തില്‍ എസ്എന്‍ഡിപി യോഗവുമായി കൂടുതല്‍ അടുക്കുകയാണെന്ന സൂചനകളാണ് ഇവരുടെ കൂടിക്കാഴ്ചയില്‍നിന്നു വ്യക്തമാകുന്നത്. അടുത്ത മാസം വീണ്ടും വെള്ളാപ്പള്ളി അമിത്ഷായെ കാണും.

ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ദക്ഷിണ കന്നഡയില്‍ നിന്നുള്ള ബിജെപി എംപി നളിന്‍കുമാറും വിഎച്ച്പി, ആര്‍എസ്എസ് പ്രതിനിധികളും സംബന്ധിച്ചിരുന്നു. എസ്എന്‍ഡിപിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ആരുമായും സഖ്യം ചേരുമെന്നും ബിജെപിയോട് അയിത്തം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. രാജ്യം ഭരിക്കുന്ന ബിജെപിയെ തള്ളിക്കളയാന്‍ തനിക്കു ഭ്രാന്തില്ലെന്നാണു വെള്ളാപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞത്. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ വിഷയങ്ങളും കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ പ്രശ്നങ്ങളും ശ്രദ്ധയില്‍പ്പെടുത്തി. കേരളത്തിലെ ഭൂരിപക്ഷ ഐക്യത്തിന്റെ അനിവാര്യതയും ചൂണ്ടിക്കാട്ടി.


സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ഹിന്ദുക്കള്‍ക്കു നീതി ലഭിക്കണം. അതിനായാണ് എസ്എന്‍ഡിപി ശ്രമിക്കുന്നത്. ഭൂരിപക്ഷത്തിന്റെ ആവശ്യങ്ങള്‍ക്കായി ആരുമായും സഖ്യം ചേരും.

എന്നാല്‍, എസ്എന്‍ഡിപി ആരുടെയും വാലോ ചൂലോ അല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ബിജെപിയുമായി രാഷ്ട്രീയസഖ്യം ഉണ്ടാക്കുന്ന കാര്യങ്ങള്‍ അമിത്ഷായുമായി ചര്‍ച്ച ചെയ്തില്ലെന്നാണു വെള്ളാപ്പള്ളി വ്യക്തമാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സമുദായത്തിനുവേണ്ടി ഒന്നും തന്നില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കുറച്ചൊക്കെ പരിഗണിച്ചിരുന്നു. യുഡിഎഫ് ഭരണം മോശമാണെങ്കിലും അതു മറച്ചുപിടിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കു കഴിയുന്നുണ്െടന്നും വെള്ളാപ്പള്ളി പറഞ്ഞു.

സിപിഎമ്മിനു കുഴപ്പമില്ല, പക്ഷേ നേതാക്കളുടെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തണം. വിഎസിനെ മുന്‍പ് ഇഷ്ടമായിരുന്നു എന്നു പറഞ്ഞ അദ്ദേഹം പിണറായി വിജയന്റെ ഇക്കിളിയിട്ടാല്‍ പോലും ചിരിക്കാത്ത രീതിയാണു മാറ്റേണ്ടതെന്നും പറഞ്ഞു. ഒരു അവര്‍ണനെ പ്രധാനമന്ത്രിയാക്കിയത് ബിജെപിയാണ്. എന്നാല്‍, സിപിഎം പോളിറ്റ്ബ്യൂറോയില്‍ അവണര്‍ക്കു പ്രാതിനിധ്യമില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.