ചരിത്രവിധിയെഴുതാന്‍ ഉറക്കമിളച്ചു കോടതിയും
ചരിത്രവിധിയെഴുതാന്‍ ഉറക്കമിളച്ചു കോടതിയും
Friday, July 31, 2015 12:35 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിക്കൊല്ലാനുള്ള നടപടികളുടെ അവസാനഘട്ടം സുപ്രീംകോടതിക്കു സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രി. രാഷ്ട്രപതി രണ്ടാമതും ദയാഹര്‍ജി തള്ളിയതിനു പിന്നാലെ അര്‍ധരാത്രി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള സംഘം നല്‍കിയ ഹര്‍ജി പരിഗണിക്കാമെന്നു സുപ്രീം കോടതി അറിയിച്ചതോടെയാണു പുലര്‍ച്ചെ വരെ വാദം കേട്ടു കോടതി പുതിയ ചരിത്രമെഴുതിയത്. അടിയന്തര സാഹചര്യത്തില്‍ ജഡ്ജിമാര്‍ വസതിയില്‍ കേസ് പരിഗണിച്ചിട്ടുണ്െടങ്കിലും അര്‍ധരാത്രി മുതല്‍ കോടതി തുറന്നു പൂര്‍ണമായി പ്രവര്‍ത്തിച്ചത് ഇന്നലെ യാക്കൂബ് മേമന്റെ കേസിലായിരുന്നു.

വധശിക്ഷ നടപ്പിലാക്കുന്നതു 14 ദിവസത്തേക്കു നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രശാന്ത് ഭൂഷണ്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യം രാത്രി പത്തരയോടെ ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തുവിന്റെ വസതിയിലെത്തി ഉന്നയിച്ചു. അതു ചീഫ് ജസ്റീസ് അംഗീകരിച്ചു. ആദ്യം കേസ് പരിഗണിച്ച ജസ്റീസ് ദീപക് മിശ്രയുടെ വസതിയില്‍ മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുമെന്ന് അറിയിച്ചതെങ്കിലും അര്‍ധരാത്രിയോടെ സുപ്രീംകോടതിയിലേക്കു മാറ്റി. പുലര്‍ച്ചെ 3.20നു തുടങ്ങിയ കോടതി നടപടികള്‍ ഒന്നര മണിക്കൂറോളം നീണ്ടു. വാദം കേട്ടതിനുശേഷം 4.50ന് മൂന്നംഗ ബെഞ്ച് വീണ്ടും ഹര്‍ജി തള്ളി ഉത്തരവിട്ടു.


രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനുശേഷം 14 ദിവസങ്ങള്‍ വേണമെന്ന വാദം കോടതി അംഗീകരിച്ചില്ല. രാഷ്ട്രപതിആദ്യം ഹര്‍ജി തള്ളിയശേഷം യാക്കൂബ് മേമന് ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കാന്‍ അവസരം ലഭിച്ചതാണെന്ന അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്ത ഗിയുടെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.

വധശിക്ഷ നടപ്പാക്കാനുള്ള മുംബൈ കോടതിയുടെ മരണ വാറന്റിനെതിരേ യാക്കൂബ് മേമന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെ ബുധനാഴ്ച നാടകീയ രംഗങ്ങളാണ് ഡല്‍ഹിയില്‍ അരങ്ങേറിയത്. മേമന്‍ നല്‍കിയ ദയാഹര്‍ജി സംബ ന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് രാഷ്ട്രപതിയുമായി രണ്ടു മണിക്കൂറോളം ചര്‍ച്ച നടത്തിയതിനു പിന്നാലെ രാത്രി അര്‍ധരാത്രി യോടെ ഹര്‍ജി തള്ളി. ഇതേത്തുടര്‍ന്നാണു പ്രശാന്ത് ഭൂഷണിന്റെ ഹര്‍ജി പരിഗണിക്കാമെന്നു ചീഫ് ജസ്റീസ് അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.