ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തി നിവാസികള്‍ സ്വാതന്ത്യ്രം ആഘോഷിച്ചു
Sunday, August 2, 2015 11:51 PM IST
ന്യൂഡല്‍ഹി: ഇന്ത്യക്കുള്ളിലുണ്ടായിരുന്ന ബംഗ്ളാദേശ് പ്രദേശവാസികളും ബംഗ്ളാദേശിനുള്ളിലുണ്ടായിരുന്ന ഇന്ത്യന്‍ പ്രദേശവാസികളും ഇന്നലെ അത്യുത്സാഹത്തോടെ സ്വാതന്ത്യ്രം ആഘോഷിച്ചു. ആറു ദശകങ്ങളിലേറെയായി സ്വാതന്ത്യം മോഹിച്ചുകഴിഞ്ഞിരുന്ന 51,000 ജനങ്ങള്‍ക്ക് ഇന്നലെ പൌരത്വം ലഭിച്ചു. 1974-ലെ അതിര്‍ത്തി നിര്‍ണയ കരാറനുസരിച്ച് (എല്‍ബിഎ)162 ഭൂപ്രദേശങ്ങളാണ് ഇരുരാഷ്ട്രങ്ങളും കൈമാറിയത്. ഇതില്‍ 111 എണ്ണം ബംഗ്ളാദേശ് അതിര്‍ത്തിക്കുള്ളിലെ ഇന്ത്യന്‍ പ്രദേശങ്ങളാണ്. 51 എണ്ണം ഇന്ത്യക്കുള്ളിലെ ബംഗ്ളാദേശ് പ്രദേശങ്ങളുമാണ്.

ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ പതിറ്റാണ്ടുകളായി പൌരത്വമില്ലാതെയാണു കഴിഞ്ഞിരുന്നത്. ഏതു രാഷ്ട്രത്തിന്റെ പൌരത്വം സ്വീകരിക്കാനും ജനങ്ങള്‍ക്ക് അവകാശം നല്‍കിയിരുന്നു. ബംഗ്ളാദേശിലെ ഇന്ത്യന്‍ എന്‍ക്ളേവുകളില്‍ കഴിഞ്ഞിരുന്ന 14000 പേരും ഇന്ത്യന്‍ പൌരത്വം സ്വീകരിച്ചു. പശ്ചിമബംഗാളിലെ കൂച്ച് ബിഹാര്‍ ജില്ലയുടെ ഭാഗമായിട്ടാണ് ബംഗ്ളാദേശിലെ ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കിടന്നിരുന്നത്. അതിര്‍ത്തി നിര്‍ണയം പൂര്‍ണമാകുന്നതോടെ 17,160 ഏക്കര്‍ ഭൂമി ബംഗ്ളാദേശിനും 7,110 ഏക്കര്‍ ഇന്ത്യക്കും സ്വന്തമാകും.


68 വര്‍ഷമായി തുടരുന്ന അനിശ്ചിതാവസ്ഥയ്ക്കു പരിഹാരമായതിന്റെ സൂചനയായി 68 മെഴുകുതിരികള്‍ കത്തിച്ചാണ് പ്രദേശത്തെ ജനങ്ങള്‍ സന്തോഷം പങ്കിട്ടത്. 68 ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിടുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.