ഹിന്ദു തീവ്രവാദം: പ്രയോഗത്തില്‍ ഉടക്കി കോണ്‍ഗ്രസും ബിജെപിയും
Sunday, August 2, 2015 11:51 PM IST
ന്യൂഡല്‍ഹി:മുന്‍ യുപിഎ സര്‍ക്കാരിന്റെ ഹിന്ദു തീവ്രവാദമെന്ന പദപ്രയോഗം തീവ്രവാദത്തിനെതിരായ പോരാട്ടങ്ങളെ അശക്തമാക്കിയെ ന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ്. രാജ്നാഥ് വിഭാഗീയ തന്ത്രങ്ങളുടെ രാഷ്ട്രീയമാണു മുന്നോട്ടു വയ്ക്കുന്നതെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഹിന്ദുതീവ്രവാദം എന്ന പദപ്രയോഗം മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെ നടത്തിയത് പാര്‍ലമെന്റിനു പുറത്തായിരുന്നു എന്ന് ഇന്നലെ മറ്റൊരു മുന്‍ മന്ത്രി പി. ചിദംബരം വ്യക്തമാക്കി.

രാജ്നാഥ് ഉദ്ദേശിച്ച അര്‍ഥത്തിലല്ല ഷിന്‍ഡേ ഈ പദപ്രയോഗം നടത്തിയതെന്നും ചിദംബരം പറ ഞ്ഞു.

ഹിന്ദു തീവ്രവാദം എന്ന പദപ്രയോഗം നടത്തിയത് പാര്‍ലമെന്റില്‍ ആയിരുന്നില്ല. ജയ്പുര്‍ പാര്‍ട്ടി കണ്‍വന്‍ഷനില്‍ നടത്തിയ പരാമര്‍ശം പിന്‍വലിച്ചിരുന്നു എന്നു വ്യക്തമാക്കി സുശീല്‍ കുമാര്‍ ഷിന്‍ഡെയും രംഗത്തെത്തി. ഗുര്‍ദാസ് പുര്‍ ഉള്‍പ്പെടെയുള്ളവിഷയങ്ങള്‍ നേരിടുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ഇതു മറച്ചു വയ്ക്കാനും ശ്രദ്ധ തിരിക്കാനുമാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ഷിന്‍ഡെ കുറ്റപ്പെടുത്തി. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ സംഭവത്തിനു ശേഷമാണ് ഇന്ത്യയില്‍ ഭീകരവാദം ശക്തിപ്പെട്ടതെന്നും ഷിന്‍ഡെ ചൂണ്ടിക്കാട്ടി.


തെറ്റായ അര്‍ഥത്തിലാണ് രാജ്നാഥ് മുന്‍ യുപിഎ മന്ത്രിയെ കുറ്റപ്പെടുത്തിയതെന്നും ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശങ്ങള്‍ സഭ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പാര്‍ട്ടി ജയ്പുര്‍ കണ്‍വന്‍ഷനിലായിരുന്നു ഷിന്‍ഡെ പ്രസ്തുത പരാമര്‍ശം നടത്തിയെതെന്നാണ് കോണ്‍ഗ്രസ് എംപിയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് പറഞ്ഞത്.

എന്നാല്‍, രാജ്നാഥ് സിംഗിന്റെ പ്രസ്താവനയില്‍ തെറ്റൊന്നുമില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രക്തസാക്ഷിത്വത്തില്‍ നിന്നും കോണ്‍ഗ്രസ് ഇനിയും പഠിച്ചിട്ടില്ല.

പഠിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെയാകുമായിരുന്നില്ല. രാജ്നാഥ് തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസ് വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അതിനു വേണ്ടി മതത്തെ കൂട്ടു പിടിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.