സംവരണസമരം ശക്തമാക്കുമെന്നു ഹര്‍ദിക് പട്ടേല്‍
Thursday, August 27, 2015 12:41 AM IST
അഹമ്മദാബാദ്: സംവരണ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഒരു കാരണവുമില്ലാതെ പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തിയ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഹര്‍ദിക് പട്ടേല്‍. പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്നത് ഈ 22 വയസുകാരനാണ്. കുഴപ്പമുണ്ടാക്കിയതു തങ്ങളല്ലെന്നും ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ താത്പര്യാര്‍ഥം തങ്ങളുടെ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ പോലീസ് മനപ്പൂര്‍വം നടത്തിയ ശ്രമങ്ങളാണെന്നും ഹര്‍ദിക് പട്ടേല്‍ ചൂണ്ടിക്കാട്ടി.

പട്ടേല്‍ സമുദായത്തെ മറ്റു പിന്നോക്ക വിഭാഗത്തില്‍ (ഒബിസി) ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സര്‍വീസുകളിലും വിദ്യാഭ്യാസ രംഗത്തും സംവരണം നല്‍കണമെന്നാണു സമരക്കാരുടെ ആവശ്യം. പടിദാര്‍ അനാമത് ആന്ദോളന്‍ സമിതി എന്ന പട്ടേല്‍സമുദായ സംഘടന ലക്ഷക്കണക്കിനു സമുദായാംഗങ്ങളെ അണിനിരത്തി വന്‍ റാലികളാണു സംസ്ഥാനത്തെങ്ങും നടത്തുന്നത്. അഹമ്മദാബാദിലെ ജിഎംഡിസി മൈതാനിയില്‍ നടന്ന ക്രാന്തി റാലിയില്‍ നാലു ലക്ഷത്തോളം പേരാണു പങ്കെടുത്തത്.


പട്ടേല്‍ സമുദായത്തെ തെരുവിലിറക്കി സംവരണ പ്രക്ഷോഭം ആളിക്കത്തിക്കുന്നതു സംസ്ഥാനഭരണത്തിലെ അസംതൃപ്തരാണെന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്. മോദി പ്രധാനമന്ത്രിയായപ്പോള്‍ മുഖ്യമന്ത്രിസ്ഥാനം പലരും സ്വപ്നം കണ്ടിരുന്നു. എന്നാല്‍, താരതമ്യേന അപ്രസക്തയായിരുന്ന ആനന്ദി ബെന്നിനാണു മോദി മുഖ്യമന്ത്രിപദം കൈമാറിയത്. ഇതു പല പ്രബലരെയും ചൊടിപ്പിച്ചു. മോദിയുടെയും അമിത് ഷായുടെയും പിന്‍ബലത്തില്‍ ആനന്ദി ബെന്‍ അസംതൃപ്തരെ ഒതുക്കുകയും ചെയ്തു. ഇതാണ് സംവരണ പ്രക്ഷോഭത്തിനു പിന്നിലെന്നു വിലയിരുത്തപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.