വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ സമരം: മരണമുഖത്ത് ഹവീല്‍ദാര്‍ മേജര്‍ സിംഗ്
Sunday, August 30, 2015 12:05 AM IST
ന്യൂഡല്‍ഹി: എന്തു സംഭവിച്ചാലും സര്‍ക്കാര്‍ ആയിരിക്കും ഉത്തരവാദിയെന്നു വണ്‍ റാങ്ക് വണ്‍ പെന്‍ഷനുവേണ്ടി നിരാഹാരമിരിക്കുന്ന വിമുക്ത ഭടന്‍മാര്‍. നിരാഹാരമിരിക്കുന്നവരില്‍ ഹവീല്‍ദാര്‍ അഭിഷ്ക് സിംഗിനെ ഇന്നലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. നിരാഹാരമിരിക്കുന്ന മറ്റൊരു ഭടന്‍ ഹവീല്‍ദാര്‍ മേജര്‍ സിംഗിന്റെ ആരോഗ്യനില അതീവ ഗുരുതാവസ്ഥയിലാണ്. ആരോഗ്യനില വഷളായിട്ടും ആശുപത്രിയിലേക്കു പോകാന്‍ കൂട്ടാക്കാതിരിക്കുകയായിരുന്നു മേജര്‍സിംഗ്. സമരഭടന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി പരിശോധന കഴിഞ്ഞു തിരികെ സമരപ്പന്തലിലേക്കു മടങ്ങും എന്നുറപ്പിച്ച ശേഷമാണ് ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കിയത്. കഴിഞ്ഞ 14 ദിവസമായി വിമുക്ത ഭടന്‍മാര്‍ നിരാഹാര സമരത്തിലാണ്.

അതിനിടെ, നിരാഹാരമിരിക്കുന്ന വിമുക്തഭടന്മാരുടെ ആരോഗ്യ നില അതീവ ഗുരുതരമായെന്നു ചൂണ്ടിക്കാട്ടി യുണൈറ്റഡ് ഫ്രണ്ട് ഓഫ് എക്സ് സര്‍വീസ്മെന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കു കത്തെഴുതിയിട്ടുണ്ട്. ഹവീല്‍ദാര്‍ മേജര്‍ സിംഗിന്റെ ആരോഗ്യനില തീര്‍ത്തും വഷളാണെന്ന് ഇന്നലെ ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തിയിരുന്നു. അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി എന്നു നടപ്പാക്കുമെന്നു പ്രഖ്യാപിക്കുന്നതു വരെ നിരാഹാരം തുടരുമെന്നും ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കില്ലെന്നുമുള്ള മേജര്‍ സിംഗിന്റെ നിലപാടും രാഷ്ട്രപതിക്കെഴുതിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


വിമുക്തഭടന്മാരുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ചു പ്രഖ്യാപനം നടത്താത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു വിമുക്തഭടന്‍മാര്‍ വെള്ളിയാഴ്ച നടന്ന ഇന്ത്യാ പാക്കിസ്ഥാന്‍ യുദ്ധത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ നിന്നും വിട്ടു നിന്നിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി പദ്ധതി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വിമുക്തഭടന്‍മാര്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ സമരത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.