അന്താരാഷ്ട്ര വിലയ്ക്ക് ആനുപാതികമായി പെട്രോള്‍ വില കുറയ്ക്കണം: കോണ്‍ഗ്രസ്
അന്താരാഷ്ട്ര വിലയ്ക്ക് ആനുപാതികമായി പെട്രോള്‍ വില കുറയ്ക്കണം: കോണ്‍ഗ്രസ്
Wednesday, September 2, 2015 11:10 PM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന് ആനുപാതികമായി ഇന്ത്യയിലും പെട്രോളിന്റെയും ഡീസലിന്റെയും വിലകുറയ്ക്കണമെന്നു കോണ്‍ഗ്രസ്. അന്താരാഷ്ട്ര വിപണയിലെ ഇന്ധനവില അടക്കം എല്ലാ ഘടകങ്ങളും അനുകൂലമായിട്ടും രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതു കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുടെ പരാജയമാണെന്ന് എഐസിസി വക്താവ് അജയ് മാക്കന്‍ പറഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ 148.05 ഡോളറായിരുന്ന ക്രൂഡോയിലിന്റെ വില ഇപ്പോള്‍ 40.80 ഡോളറിലും താഴെയായി കുറഞ്ഞിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന് ആനുപാതികമായി ഇന്ത്യയില്‍ വിലകുറച്ചിരുന്നെങ്കില്‍ പെട്രോള്‍ ലിറ്ററിന് 30.99 രൂപയും ഡീസലിന് 24.61 രൂപയും ആകേണ്ടതാണ്.

അസംസ്കൃത എണ്ണയുടെ വിലയില്‍ 56.6 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. അതേസമയം പെട്രോളിനു രണ്ടു രൂപയുടെയും ഡീസലിന് 50 പൈസയുടെയും കുറവാണു തിങ്കളാഴ്ച്ച എണ്ണക്കമ്പനികള്‍ വരുത്തിയത്. പെട്രോളിന്റെ വിലയില്‍ 21.6 ശതമാനത്തിന്റെയും ഡീസലിന്റെ വിലയില്‍ 14.9 ശതമാനത്തിന്റെയും കുറവു മാത്രമാണ് ഇതിലൂടെ വരുത്തിയത്.


അസംസ്കൃത എണ്ണയുടെ വിലക്കുറവിന്റെ ഗുണം രാജ്യത്തെ ഉപഭോക്താക്കള്‍ക്കു നല്‍കിയാല്‍ അവശ്യസാധനങ്ങളുടെ വിലക്കുറവിലേക്കും ഇതു വഴിവയ്ക്കും. ഇതിനു തയാറാകാതെ കേന്ദ്രസര്‍ക്കാര്‍ അധികനികുതി ഏര്‍പ്പെടുത്തി സാധാരണക്കാരുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്നതിന് ഈ അമിതലാഭം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. രാജ്യത്ത് 7.5 ശതമാനമായിരുന്ന സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനമായി കുറഞ്ഞതായാണു കണക്കുകള്‍. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുടെ പരാജയമാണിത്. അജയ്മാക്കന്‍ അഭിപ്രായപ്പെട്ടു.

കൊള്ളലാഭമുണ്ടാക്കുന്ന എണ്ണക്കമ്പനികളുടെ സ്വത്തു രാജ്യത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിനു കേന്ദ്രസര്‍ക്കാര്‍ പ്രയോജനപ്പെടുത്തിയില്ലെന്നതിനു തെളിവാണു വളര്‍ച്ചാനിരക്കിലെ കുറവ്. ആഗോളതലത്തിലെ എണ്ണവിലക്കുറവ് അടക്കം എല്ലാ ഘടകങ്ങളും അനുകൂലമായിട്ടും സാമ്പത്തിക വളര്‍ച്ച കുറഞ്ഞതിന് ഒരു ന്യായീകരണമില്ലെന്നു കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.