ബംഗളൂരു: ഇലക്ടറല്‍ കോളജില്‍ ബിജെപിക്കു ഭൂരിപക്ഷമില്ല
Wednesday, September 2, 2015 11:05 PM IST
ബംഗളൂരു: ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ബംഗളൂരു നഗരഭരണം പ്രതിസന്ധിയിലേക്ക്. 198 അംഗ കോര്‍പറേഷനില്‍ 100 സീറ്റോടെ ബിജെപിയാണു മുന്നിലെത്തിയതെങ്കിലും നഗരപരിധിയിലെ ലോക്സഭ, രാജ്യസഭാംഗങ്ങളും എംഎല്‍എമാരും എംഎല്‍സിമാരുമടങ്ങിയ ഇലക്ടറല്‍ കോളജാണു മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുക്കുകയെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.

198 കോര്‍പറേഷന്‍ കൌണ്‍സിലര്‍മാരടക്കം 260 പേരാണ് ഇലക്ടറല്‍ കോളജിലുള്ളത്. നിലവിലെ കക്ഷിനിലപ്രകാരം ഇലക്ടറല്‍ കോളജില്‍ ബിജെപിയുടെ അംഗബലം 126ഉം കോണ്‍ഗ്രസിന്റേത് 101ഉം ജനതാദള്‍-എസിന്റേത് 21ഉം ആണ്. 12 സ്വതന്ത്രരുമുണ്ട്. സ്വതന്ത്രരില്‍ ഏഴുപേര്‍ കോര്‍പറേഷന്‍ കൌണ്‍സിലംഗങ്ങളും രണ്ടുപേര്‍ എംഎല്‍സിമാരും മൂന്നുപേര്‍ രാജ്യസഭാംഗങ്ങളുമാണ്.

അതേസമയം, ബിബിഎംപി കൌണ്‍സിലില്‍ യോഗങ്ങളില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമുള്ള വോട്ടവകാശം ചോദ്യംചെയ്തു ബിജെപി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വതന്ത്രരെയും ജനതാദള്‍ അംഗങ്ങളെയും കൂടെനിര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണു ബിജെപി നിയമയുദ്ധം തുടങ്ങിയിരിക്കുന്നത്.


ഇതിനിടെ, സ്വതന്ത്രരെ ഒപ്പം നിര്‍ത്തി നഗരഭരണം കൈക്കലാക്കാനുള്ള തന്ത്രങ്ങളുമായി കോണ്‍ഗ്രസും ജനതാദള്‍-എസും മുന്നോട്ടുപോകുകയാണ്. ബിജെപിയുടെ കുതിരക്കച്ചവടം ഭയന്നു ജനതാദളിന്റെ 16 കൌണ്‍സിലര്‍മാരെയും ആലപ്പുഴയിലെ ഒരു റിസോര്‍ട്ടിലും സ്വതന്ത്ര കൌണ്‍സിലര്‍മാരെ കൊച്ചിയിലെ രഹസ്യകേന്ദ്രത്തിലും നേരത്തെത്തന്നെ എത്തിച്ചതായാണു സൂചന. മേയര്‍സ്ഥാനം കോണ്‍ഗ്രസിനും ഡെപ്യൂട്ടി മേയര്‍സ്ഥാനം ജനതാദള്‍-എസിനും നല്‍കാനാണു ധാരണ. കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നതിനോടു ജനതാദള്‍ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൌഡയ്ക്കും മകനും സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമിക്കും താത്പര്യമില്ലെങ്കിലും പാര്‍ട്ടിയുടെ മറ്റു നേതാക്കളും എംഎല്‍എമാരും സഖ്യത്തെ അനുകൂലിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.