ഡല്‍ഹി കൂട്ടമാനഭംഗകേസ് പ്രതികള്‍ക്കു കവര്‍ച്ചക്കേസില്‍ 10 വര്‍ഷം തടവ്
Thursday, September 3, 2015 12:32 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതികള്‍ക്ക് കവര്‍ച്ചക്കേസില്‍ 10 വര്‍ഷം തടവിനു ശിക്ഷ. കൂട്ടമാനഭംഗം നടത്തുന്നതിനു തൊട്ടുമുമ്പ് ആശാരിയായ രാം ആധാറിനെ കവര്‍ച്ച ചെയ്ത കേസിലാണ് പത്തു വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ഡല്‍ഹി കോടതി വിധിച്ചത്. ഡല്‍ഹി കൂട്ടമാനഭംഗ കേസില്‍ വധശിക്ഷ വിധിച്ചതുകൂടാതെയാണ് നാലു പ്രതികള്‍ക്കും തടവിനു കൂടി ശിക്ഷ ലഭിച്ചിരിക്കുന്നത്.

2012 ഡിസംബര്‍ 16നു പാരാമെഡിക്കല്‍ വിദ്യാര്‍ഥിയെ ബസില്‍ വിളിച്ചുകയറ്റി ക്രൂരമായി മാനഭംഗം ചെയ്യുകയും ആന്തരിക അവയവങ്ങള്‍ തകര്‍ത്ത് ബസില്‍ നിന്നു പുറത്തേക്കു വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ വിനയ് ശര്‍മ്മ, അക്ഷയ് ഠാക്കൂര്‍, മുകേഷ് സിംഗ്, പവന്‍ ഗുപ്ത എന്നിവര്‍ക്ക് വധശിക്ഷ വിധിച്ചത് ഹൈക്കോടതിയും ശരിവച്ചിരുന്നു. ഇതിനെതിരേ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.


ഈ സംഭവം നടക്കുന്നതിനു മുമ്പേ ബസില്‍ കയറിയ ആശാരിയെ ആക്രമി സംഘം കവര്‍ച്ച ചെയ്തെന്നു കണ്െടത്തിയിരുന്നു. സംഭവത്തില്‍ ആറ് പേര്‍ പങ്കാളികളായിരുന്നെങ്കിലും ഒരാള്‍ക്ക് അന്ന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റീസ് ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മറ്റൊരാള്‍ വിചാരണ നടക്കുന്നതിനിടെ തിഹാര്‍ ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്െടത്തിയതോടെ ഒഴിവാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.