കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി: ആറു പേര്‍ക്ക് തടവ്
Thursday, September 3, 2015 12:24 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യം വഹിച്ച 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ അടക്കം ആറു പേര്‍ക്ക് നാലു വര്‍ഷം തടവ്. തെരുവു വിളക്കിനു ടെന്‍ഡര്‍ ക്ഷണിച്ചതില്‍ ക്രമക്കേട് കണ്െടത്തിയതിന്റെ അടിസ്ഥാനത്തിലാണു ഡല്‍ഹി കോടതിയുടെ ഉത്തരവ്. അനധികൃത മായി ടെന്‍ഡര്‍ ലഭിച്ച സ്വേക പവര്‍ടെക് എന്‍ജിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ടി.പി. സിംഗിനെ ആറു വര്‍ഷം തടവിനും ഡയറക്ടര്‍ ജെ.പി. സിംഗിനെ നാലു വര്‍ഷം തടവിനും ശിക്ഷിച്ചു.

2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ ആദ്യത്തെ ശിക്ഷാവിധിയാണ് ഇന്നലെ ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി ബ്രിജേഷ് ഗാര്‍ഗ് പുറപ്പെടുവിച്ചത്. തെരുവു വിളക്കിന് ടെന്‍ഡര്‍ അനുവദിച്ചതില്‍ പൊതുഖജനാവിന് 1.42 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാ ണു കേസ്.

ഡല്‍ഹി മുനിസിപ്പല്‍ കൌണ്‍സില്‍ സൂപ്രണ്ട് എന്‍ജിനിയര്‍ ഡി. കെ. സുഗന്‍, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഒ.പി. മാഹല, അക്കൌണ്ടന്റ് വി. രാജു, ടെന്‍ഡര്‍ ക്ളാര്‍ക്ക് ഗുര്‍ചരണ്‍ സിംഗ് എന്നിവരെയാണു നാലു വര്‍ഷം തടവിനു ശിക്ഷിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖയുണ്ടാ ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്.


ടെന്‍ഡറിന്റെ ഭാഗമായുള്ള ഗൂഢാലോചനയില്‍ എല്ലാവരും പങ്കാളികളാണെന്നു തെളിഞ്ഞതായി 124 പേജുള്ള വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി.

സ്വേക കമ്പനിക്ക് ഉയര്‍ന്ന നിരക്കില്‍ ടെന്‍ഡര്‍ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥരും കമ്പനിയും ഗൂഢാലോചന നടത്തുകയായിരുന്നെന്നു കോടതി നിരീക്ഷിച്ചു. അഴിമതിക്കേസില്‍ പ്രതികള്‍ക്ക് യാതൊരു ഇളവും നല്‍കരുതെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു. എന്നാല്‍, ഫിലിപ്സ് ഇന്ത്യ കമ്പനിയിലെ ജീവനക്കാരനായ മെഹുള്‍ കര്‍ണിക്കിന്റെ പേര് സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഇയാളെ വെറുതെ വിടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.