ആഖ്ലാഖിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും: അഖിലേഷ് യാദവ്
ആഖ്ലാഖിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും: അഖിലേഷ് യാദവ്
Monday, October 5, 2015 12:55 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഗോമാംസം കഴിച്ചെന്ന പേരില്‍ ആള്‍ക്കൂട്ടം അടിച്ചു കൊലപ്പെടുത്തിയ ദാദ്രിയിലെ മുഹമ്മദ് ആഖ്ലാഖിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. കൊലയ്ക്കു പിന്നിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങി നല്‍കും. ആഖ്ലാഖിന്റെ കുടുംബാംഗങ്ങള്‍ക്കു ജോലി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. ആഖ്ലാഖിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്.

ഗോമാംസം കഴിച്ചെന്നു ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ ആഖ്ലാഖിന്റെ കുടുംബത്തിനു 30 ലക്ഷം അധിക ധനസഹായമായി നല്‍കാനും അഞ്ചു ലക്ഷം രൂപ വീതം സഹോദരങ്ങള്‍ക്കു നല്‍കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ആഖ്ലാഖിന്റെ മകന്റെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും. കുടുംബം പറയുന്ന ആശുപത്രിയില്‍ ചികിത്സ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷിതമായ സ്ഥലത്തേക്കു മാറിത്താമസിക്കാന്‍ കുടുംബം ആഗ്രഹിക്കുന്നുണ്െടങ്കില്‍ അതിനുള്ള സഹായവും ചെയ്തുകൊടുക്കുമെന്നും അഖിലേഷ് പറഞ്ഞു. വ്യോമസേനയില്‍ എയര്‍മാനാണ് ഇഖ്ലാഖിന്റെ ഒരു മകന്‍. കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാന്‍ സഹായിക്കുമെന്ന് വ്യോമസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതിനെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ വര്‍ഗീയശക്തികള്‍ ഉത്തര്‍പ്രദേശില്‍ അക്രമം അഴിച്ചുവിടുകയാണ്. ഇതിനെ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തങ്ങള്‍ക്കു മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമുണ്െടന്നും എത്രയും വേഗത്തില്‍ പ്രതികളെ പിടികൂടുമെന്നാണു കരുതുന്നതെന്നും ആഖ്ലാഖിന്റെ മുതിര്‍ന്ന സഹോദരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.