യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡി.കെ. രവിയുടെ മരണം ആത്മഹത്യയെന്നു സിബിഐ
യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡി.കെ. രവിയുടെ മരണം ആത്മഹത്യയെന്നു സിബിഐ
Tuesday, October 6, 2015 12:46 AM IST
ബംഗളൂരു: കര്‍ണാടകയിലെ യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡി.കെ. രവിയുടെ മരണം ആത്മഹത്യയാണെന്ന് കേസ് അന്വേഷിക്കുന്ന സിബിഐയുടെ അന്തിമ നിഗമനം. ഇതുസംബന്ധിച്ച് സിബിഐ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തുനിന്ന് അനുമതി ലഭിക്കുന്നപക്ഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു തീരുമാനം. രവിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കത്തക്കതായ ഒരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ കേസ് നിലനില്ക്കില്ലെന്നും സിബിഐ വിലയിരുത്തുന്നു.

നേരത്തെ, ഹൈദരാബാദിലെയും ബംഗളൂരുവിലെയും ഫോറന്‍സിക് ലബോറട്ടറികള്‍ പുറത്തുവിട്ട തെളിവുകളുടെയും പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ രവിയുടെ മരണം ആത്മഹത്യയാണെന്ന് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരും വിലയിരുത്തിയിരുന്നു.


കൊമേഴ്സ്യല്‍ ടാക്സ് മുന്‍ അഡീഷണല്‍ കമ്മീഷണറായിരുന്ന ഡി.കെ. രവിയെ കഴിഞ്ഞ മാര്‍ച്ച് 16നാണ് കോറമംഗലയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. സംഭവം പ്രതിപക്ഷപാര്‍ട്ടികളടക്കം വന്‍ വിവാദമാക്കിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്കു കൈമാറുകയായിരുന്നു. റിയല്‍ എസ്റേറ്റ് ബിസിനസിലുണ്ടായ തകര്‍ച്ചയാണു രവിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നു നേരത്തെ സിബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.