തടവുപുള്ളികള്‍ക്ക് അവയവദാനം നടത്താം: മനുഷ്യാവകാശ കമ്മീഷന്‍
Tuesday, October 13, 2015 12:17 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ജയില്‍ശിക്ഷ അനുഭവിക്കുന്ന തടവുപുള്ളികള്‍ക്ക് അവയവദാനം നടത്താനുള്ള അവകാശമുണ്െടന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇക്കാര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന് അനുകൂല നിലപാടാണുള്ളതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആ ക്ടിംഗ് ചെയര്‍മാന്‍ ജസ്റീസ് സിറിയക് ജോസഫ് വ്യക്തമാക്കി.

കേരളത്തില്‍നിന്നാണ് പത്രവാര്‍ത്തകളിലൂടെ തടവുപുള്ളികള്‍ക്ക് അവയവദാനം ചെയ്യാമോ എന്ന വിഷയം കമ്മീഷന്റെ ശ്രദ്ധയില്‍പെടുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ നിലപാട് തേടി കമ്മീഷന്‍ നോട്ടീസ് അയച്ചു.

സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണു ജയില്‍ ഡിജിപി കമ്മീഷനെ നിലപാട് അറിയിച്ചത്.

എന്നാല്‍, ഇക്കാര്യത്തില്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.


ഒരു തടവുകാരന്‍ അവയദാനം നടത്തുന്നത് ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ആയിരുന്നെന്നു പിന്നീട് ആരോപണങ്ങള്‍ ഉയരാന്‍ ഇടവരരുത്. അതായത് ജയില്‍ അധികൃതരോ മറ്റ് ഉദ്യോഗസ്ഥരോ സമ്മര്‍ദം ചെലുത്തിയോ പ്രലോഭനങ്ങള്‍ നല്‍കിയോ ആണ് തന്നെ അവയദാനം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പിന്നീട് ഒരു തടവുപുള്ളി ആരോപണമുന്നയിച്ചാല്‍ ഇതു കൂടുതല്‍ സങ്കീര്‍ണമായ പ്രശ്നങ്ങളിലേക്കു വഴിതെളിക്കും. അതു കൊണ്ടുതന്നെ തടവുപുള്ളികള്‍ അവയദാനം ചെയ്യാനുള്ള തീരുമാനത്തിനു പിന്നില്‍ ബാഹ്യസമ്മര്‍ദങ്ങളില്ലെന്നും പൂര്‍ണമായും സ്വമേധയാ എടുത്ത തീരുമാനമാണെന്നും ഉറപ്പുവരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നതും സുതാര്യവും സമ്മര്‍ദങ്ങള്‍ക്ക് അതീതവുമായ തീരുമാനമായിരിക്കണം എന്ന വ്യവസ്ഥകള്‍ തന്നെയാണെന്നും ജസ്റീസ് സിറിയക് ജോസഫ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.