കര്‍ണാടകയില്‍ ലോകായുക്തയ്ക്കു പിന്നാലെ ഉപലോകായുക്തയും പുറത്തേക്ക്
Sunday, November 29, 2015 12:16 AM IST
ബംഗളൂരു: അഴിമതിക്കേസില്‍ ലോകായുക്തയ്ക്കു പിന്നാലെ ഉപലോകായുക്തയെയും നീക്കം ചെയ്യാനുള്ള പ്രമേയത്തിനു കര്‍ണാടക നിയമസഭ അംഗീകാരം നല്‍കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഉപലോകായുക്ത സുഭാഷ് ബി. ആദിയെ നീക്കംചെയ്യുന്നതിനുള്ള പ്രമേയം സഭ അംഗീകരിച്ചത്.

തുടര്‍ന്നു സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. നേരത്തെ ലോകായുക്ത ജസ്റിസ് വൈ. ഭാസ്കര്‍ റാവുവിനെ നീക്കംചെയ്യാനുള്ള പ്രമേയം നിയമസഭ അംഗീകരിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച ഉപലോകായുക്തയ്ക്കെതിരേയുള്ള പ്രമേയവും കോണ്‍ഗ്രസ് അംഗങ്ങള്‍ സ്പീക്കര്‍ക്കു നല്‍കി. എന്നാല്‍, പ്രതിപക്ഷമായ ബിജെപിയും ജെഡി-എസും ഈ നീക്കത്തെ എതിര്‍ത്തു.


വ്യക്തമായ കുറ്റം കണ്െടത്താതെ ഉപലോകായുക്തയെ നീക്കം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചു. എന്നാല്‍, ഇതു മറികടന്നാണു പ്രമേയത്തിന് അംഗീകാരം നല്‍കിയത്.

ലോകായുക്തയെ നീക്കംചെയ്യുന്നതിനുള്ള നടപടിക്രമം ലഘൂകരിച്ചുകൊണ്ടു കര്‍ണാടക ലോകായുക്ത ഭേദഗതി ബില്‍ പാസാക്കിയതാണു പ്രമേയാവതരണം എളുപ്പത്തിലാക്കാന്‍ സഹായിച്ചത്. ഇതുപ്രകാരം ലോകായുക്തയെ നീക്കംചെയ്യാന്‍ സഭയില്‍ മൂന്നില്‍ ഒന്നു അംഗങ്ങളുടെ പിന്തുണ മതിയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.