സ്വവര്‍ഗ ലൈംഗികത: സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് അരുണ്‍ ജയ്റ്റ്ലി
സ്വവര്‍ഗ ലൈംഗികത: സുപ്രീംകോടതി ഉത്തരവ്  പുനഃപരിശോധിക്കണമെന്ന് അരുണ്‍ ജയ്റ്റ്ലി
Monday, November 30, 2015 12:40 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. പുതിയ സാഹചര്യത്തില്‍ വിധിയുടെ കാര്യത്തില്‍ മാറി ചിന്തിക്കേണ്ടത് ആവശ്യമാണ്. ലക്ഷക്കണക്കിനു പേര്‍ സ്വവര്‍ഗ ലൈംഗികതയെ പിന്തുണയ്ക്കുമ്പോള്‍ അതിനെതിരേ മുഖം തിരിക്കാനാകില്ലെന്നും ടൈംസ് ഗ്രൂപ്പ് സംഘടിപ്പിച്ച ലിറ്റ്ഫെസ്റില്‍ അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി. ജയ്റ്റ്ലിയുടെ നിലപാടിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരവും രംഗത്തെത്തി.

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കണക്കാക്കാമെന്ന് നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായി 2014ലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഡല്‍ഹി ഹൈക്കോടതി വിധിയായിരുന്നു ശരിയെന്നു ജയ്റ്റ്ലി ചൂണ്ടിക്കാട്ടി. ഈ ഉത്തരവ് കാലാനുസൃതമായ നിയമ പരിഷ്കാരങ്ങള്‍ക്ക് അനുസൃതമായിരുന്നില്ല. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഐപിസി 377-ാം വകുപ്പ് പാര്‍ലമെന്റിന്റെ ഇടപെടലിലൂടെ മാത്രമേ മാറ്റാന്‍ കഴിയൂ എന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.


സന്നദ്ധ സംഘടനകള്‍ ഇതിനെതിരേ ഹര്‍ജി നല്‍കിയെങ്കിലും സ്വാതന്ത്യ്രത്തിനു മുമ്പ് രൂപീകരിച്ച ഈ വകുപ്പിന്റെ പേരില്‍ കൈമലര്‍ത്തുകയായിരുന്നു. എന്നാല്‍, ഇന്ത്യന്‍ പീനല്‍ കോഡില്‍ ഭേദഗതി കൊണ്ടുവരുന്നതിനെക്കുറിച്ചു പ്രതികരിക്കാന്‍ ജയ്റ്റ്ലി തയാറായില്ല.

അഭിപ്രായത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്യ്രത്തെ എന്നും സംരക്ഷിച്ച ചരിത്രമാണ് ഇന്ത്യന്‍ നീതിവ്യവസ്ഥയ്ക്കുള്ളതെന്നും ജയ്റ്റ്ലി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ യൂറോപ്യന്‍ കോടതികളോടു കിടപിടിക്കുന്നതാണു നമ്മുടെ നീതിവ്യവസ്ഥ. ഇന്ത്യന്‍ ജനാധിപത്യത്തിന് അടിസ്ഥാനഘടന നല്‍കിയതു സുപ്രീം കോടതിയിലെത്തിയ അഞ്ചു നിയമ ഹര്‍ജികളായിരുന്നെന്നും കേരള സര്‍ക്കാരിനെതിരേ കേശവാനന്ദ ഭാരതി നല്‍കിയ ഹര്‍ജിയാണ് അതില്‍ പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.