പശുവിനെ കടത്തിയെന്ന് ആരോപണം; ഹരിയാനയില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു
Monday, November 30, 2015 12:45 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പശുവിനെ കടത്തിയെന്നാരോപിച്ചു പോലീസ് നടത്തിയ തെരച്ചിലിനെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഹരിയാനയില്‍ ഒരാള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. ഹരിയാനയിലെ കുരുക്ഷേത്രയ്ക്കടുത്തു താനേസറിലാണ് സംഭവം. പിക്-അപ് വാനില്‍ പശുവിനെ കടത്തുന്നെന്നു സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് സ്ഥലത്തെത്തിയതെന്നും വണ്ടി തടഞ്ഞപ്പോള്‍ പോലീസിനെതിരേ വാനിലിരുന്നവര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നും കുരുക്ഷേത്ര പോലീസ് സൂപ്രണ്ട് സിമര്‍ദീപ് സിംഗ് പറഞ്ഞു.

യമുന നഗര്‍ സ്വദേശി അബിദാണ് (27) വെടിവയ്പില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റത് അഷ്റഫ് (28) എന്നയാള്‍ക്കാണെന്നു തിരിച്ചറിഞ്ഞിട്ടുണ്െടന്നും പോലീസ് വ്യക്തമാക്കി.


രണ്ടു പശുക്കളും കാളകളുമാണ് വാനിനകത്തുണ്ടായിരുന്നത്. ഒരു നാടന്‍ തോക്കും ഒരു മൊബൈല്‍ ഫോണും കണ്െടടുത്തു. പിക് അപ് വാനിടിച്ചതിനെ തുടര്‍ന്ന് പോലീസ് ജീപ്പിനു തകരാര്‍ സംഭവിച്ചു.

സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു. എന്നാല്‍, പോലീസിനു നേരേയുണ്ടായ വെടിവയ്പില്‍ പോലീസുകാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. പശുവിനെ കൊലചെയ്യുന്നതും ഇറച്ചിക്കുവേണ്ടി കടത്തിക്കൊണ്ടു പോകുന്നതും നിരോധിച്ചു കൊണ്ടു നിയമം നടപ്പിലാക്കിയതിനു ശേഷം ഹരിയാനയില്‍ ഇതുവരെ എട്ടു കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.