കേരള ഹൌസിലെ ഗോമാംസ പരിശോധന: പാര്‍ലമെന്റില്‍ ബഹളം
Tuesday, December 1, 2015 12:36 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഗോമാംസം വിളമ്പിയെന്നാരോപിച്ച് കേരള ഹൌസില്‍ പരിശോധന നടത്തിയ ഡല്‍ഹി പോലീസിനെതിരേ നടപടി എടുക്കാത്തതിനെതിരേ പാര്‍ലമെന്റില്‍ പ്രതിപക്ഷം. കേരള ഹൌസില്‍ റെയ്ഡ് നടത്താന്‍ ശ്രമിച്ച ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കത്തയച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മറുപടി നല്‍കാന്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായില്ലെന്നും ലോക്സഭയില്‍ അസഹിഷ്ണുതാ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ആരോപിച്ചു.

അസഹിഷ്ണുതാ വിഷയത്തില്‍ രാജ്യം കണ്ട ഒരു പ്രധാന സംഭവമാണ് കേരളാ ഹൌസില്‍ ഗോമാംസം വിളമ്പിയെന്നാരോപണത്തിന്റെ പേരില്‍ ഡല്‍ഹി പോലീസ് പരിശോധന നടത്തിയതെന്നു കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് വെറും ആരോപണങ്ങളുടെ പേരില്‍ ഡല്‍ഹി പോലീസ് നടത്തിയത്. പോലീസിനു പരിശോധന നടത്താന്‍ അധികാരമില്ലെന്നു വ്യക്തമായിട്ടും നടപടിയെടുക്കാത്തതെന്തെന്നും വേണുഗോപാല്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോടു ചോദിച്ചു.


എന്നാല്‍, ആരോപണങ്ങള്‍ക്കു പ്രത്യാരോപണവുമായാണു ബിജെപി ഇതിനെ നേരിട്ടത്. വിവാദ ചോദ്യപേപ്പര്‍ തയാറാക്കിയ തൊടുപുഴയിലെ ടി.ജെ. ജോസഫിന്റെ കൈവെട്ടുകയും സ്കൂള്‍ മാസ്ററായിരുന്ന ജയകൃഷ്ണന്‍ മാസ്ററെ കുട്ടികള്‍ കാണ്‍കെ വെട്ടിക്കൊല്ലുകയും ചെയ്ത കേരളത്തിലെ പാര്‍ട്ടികളാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നാണ് ബിജെപി തിരിച്ചടിച്ചത്. കേരള ഹൌസ് നയതന്ത്ര കാര്യാലയമല്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഓഫീസ് മാത്രമാണെന്നും ബിജെപി നേതാവ് മീനാക്ഷി ലേഖി മറുപടി നല്‍കി. ഗോസംരക്ഷണ നിയമ പ്രകാരം നടപടിയെടുക്കാനുള്ള ബാധ്യത പോലീസിനുണ്െടന്നും ദാദ്രി സംഭവം ചൂണ്ടിക്കാട്ടി അവര്‍ ന്യായീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.