നാഷണല്‍ ഹെറാള്‍ഡ് കേസ്: വിവാദങ്ങളുമായി പാര്‍ട്ടി വെബ്സൈറ്റ്
Monday, February 8, 2016 11:52 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ന്യായീകരിച്ചു പാര്‍ട്ടി വെബ്സൈറ്റില്‍ ചോദ്യങ്ങളും വിശദീകരണങ്ങളും. നാഷണല്‍ ഹെറാള്‍ഡ് പത്രം നടത്തിയിരുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് യംഗ് ഇന്ത്യന്‍ കമ്പനി രൂപീകരിച്ചതിലൂടെ നേതാക്കള്‍ക്കു സാമ്പത്തിക നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നുമാണു പാര്‍ട്ടി വിശദീകരിക്കുന്നത്.

എജെഎലിന്റെ കടം വീട്ടുന്നതിനു നികുതി ഇളവുള്ള പാര്‍ട്ടി ഫണ്ടില്‍നിന്നു 90.25 കോടി രൂപ വായ്പ നല്‍കിയതു നിയമവിരുദ്ധമാണെന്നാണു നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഹര്‍ജിക്കാരനായ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം.

എന്നാല്‍, ഇതില്‍ തെറ്റില്ലെന്നാണു പാര്‍ട്ടിയുടെ നിലപാട്. രാഷ്ട്രീയ പാര്‍ട്ടികള്‍ വായ്പ നല്‍കുന്നതിനെ തെരഞ്ഞെടുപ്പു കമ്മീഷന്‍ തടയുന്നില്ലെന്നും 2012ല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഇക്കാര്യം കൃത്യമായി വ്യക്തമാക്കിയിട്ടുണ്െടന്നും പറയുന്നു. യംഗ് ഇന്ത്യന്‍ റിയല്‍ എസ്റേറ്റ് കമ്പനിയാണെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ ആരോപണം വാസ്തവവിരുദ്ധമാണ്. എജെഎലിന്റെ സ്വത്തുക്കള്‍ ആ കമ്പനിയുടെ പേരില്‍ തന്നെയാണെന്നും ഒരു സ്വത്തും യംഗ് ഇന്ത്യന്‍ കൈവശപ്പെടുത്തിയിട്ടില്ലെന്നും പാര്‍ട്ടി വിശദീകരിക്കുന്നു.


സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വ്യക്തിപരമായി യാതൊരു സാമ്പത്തിക നേട്ടവും ഇതിലൂടെ ഉണ്ടാക്കിയിട്ടില്ല. എജെഎല്ലിന്റെ പ്രധാന ഓഹരി പങ്കാളിയായ ലാഭരഹിത ഉപകമ്പനി എന്ന നിലയ്ക്ക് യംഗ് ഇന്ത്യന്‍ കമ്പനി നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്തുകള്‍ സംരക്ഷിക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.