മുംബൈ: ഐഎസ്ഐയുടെ പങ്കു സ്ഥിരീകരിച്ച് ഹെഡ്ലി
മുംബൈ: ഐഎസ്ഐയുടെ പങ്കു സ്ഥിരീകരിച്ച് ഹെഡ്ലി
Tuesday, February 9, 2016 12:00 AM IST


മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന്റെ (ഐഎസ്ഐ) പങ്കു സ്ഥിരീകരിച്ച് ലഷ്കര്‍ ഇ തൊയ്ബ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി. 2008 നവംബറിലെ ഭീകരാക്രമണത്തിനു മുമ്പു രണ്ടു തവണ മുംബൈയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും ഹെഡ്ലി വീഡിയോ കോണ്‍ഫറന്‍സിലൂടെ മുംബൈ ടാഡ കോടതിയില്‍ നല്കിയ മൊഴിയില്‍ വ്യക്തമാക്കി. ഭീകരാക്രമണ കേസില്‍ 35 വര്‍ഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ഹെഡ്ലി അമേരിക്കയില്‍ ജയിലില്‍ കഴിയുകയാണ്. ഇന്ത്യന്‍ നിയമചരിത്രത്തില്‍ ഒരു വിദേശ ഭീകരന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മൊഴി നല്കുന്നത് ഇതാദ്യമാണ്.

166 പേരുടെ മരണത്തിന് ഇടയാക്കിയ 2008 ലെ ഭീകരാക്രമണത്തിനു മുമ്പു പാക് ഭീകരര്‍ ആക്രമണം നടത്താന്‍ രണ്ടുതവണ ശ്രമിച്ചിരുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായിരുന്നു അത്. ഒരുതവണ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ പത്തു ഭീകരര്‍ സഞ്ചരിച്ച ബോട്ട് പാറയില്‍ ഇടിച്ചു തകര്‍ന്ന് ആയുധങ്ങളുള്‍പ്പെടെ നഷ്ടപ്പെട്ടു. തുടര്‍ന്ന് അവര്‍ക്കു പാക്കിസ്ഥാനിലേക്കു മടങ്ങേണ്ടിവന്നു.

ഭീകരാക്രമണ പദ്ധതിയൊരുക്കാന്‍ ഇന്ത്യയില്‍ എട്ടു തവണ സന്ദര്‍ശനം നടത്തിയെന്നും ലഷ്കര്‍ ഇ തൊയ്ബയുടെ അടിയുറച്ച പ്രവര്‍ത്തകനെന്നു സ്വയം വിശേഷിപ്പിച്ച ഹെഡ്ലി പറഞ്ഞു. ആക്രമണത്തിനു മുമ്പ് ഏഴു തവണയും ഒരു പ്രാവശ്യം ആക്രമണത്തിനുശേഷവുമായിരുന്നു ഇന്ത്യയിലെത്തിയത്. ഇന്ത്യക്കുള്ളിലേക്ക് എളുപ്പം കടക്കാനാണു ദാവൂദ് ഗിലാനി എന്ന പേര് 2006 ഫെബ്രുവരിയില്‍ ഡേവിഡ് ഹെഡ്ലി എന്നാക്കി മാറ്റിയതെന്നും പാക് വംശജനായ അമേരിക്കന്‍ ഭീകരന്‍ മൊഴിയില്‍ വ്യക്തമാക്കി. ഫിലാഡല്‍ഫിയയിലാണു പുതിയ പേരില്‍ പാസ്പോര്‍ട്ടിനായി അപേക്ഷിച്ചത്. അമേരിക്കന്‍ പൌരനായി ഇന്ത്യയില്‍ എത്താനായിരുന്നു പദ്ധതി. മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളില്‍ ഒരാളായ സാജിദ് മിര്‍ ആയുമാണു നേരിട്ടു ബന്ധപ്പെട്ടിരുന്നത്. വ്യാപാര സംബന്ധമായ ഔദ്യോഗിക സന്ദര്‍ശനം എന്ന പേരിലാണ് ഇന്ത്യയിലെത്തിയത്. സാജിദിന്റെ നിര്‍ദേശപ്രകാരം മുംബൈയെക്കുറിച്ചുള്ള ഒരു വീഡിയോ ചിത്രീകരിച്ചതായും ഹെഡ്ലി കോടതിയില്‍ പറഞ്ഞു.


ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ ആക്രമണം നടത്തേണ്ട സ്ഥലങ്ങളുടെയുംമറ്റും മാപ്പുകളും വീഡിയോകളും തയാറാക്കി. താജ് ഹോട്ടല്‍, ഒബ്റോയ് ഹോട്ടല്‍, നരിമാന്‍ പോയിന്റ് എന്നിവയുള്‍പ്പെടെയായിരുന്നു അത്. ലഷ്കര്‍ ഇ തൊയ്ബ തലവന്‍ ഹഫീസ് സയീദിന്റെ നിര്‍ദേശാനുസരണമാണു സംഘത്തില്‍ ചേര്‍ന്നത്. 2002ല്‍ മുസാഫറാബാദില്‍വച്ചു ലഷ്കറിന്റെ പരിശീലനം സിദ്ധിച്ചെന്നും ഹെഡ്ലി മൊഴി നല്കി. പാക് അധിനിവേശ കാഷ്മീരിലും ഇസ്ലാമാബാദിനു സമീപമുള്ള അബോട്ടാബാദിലും ഹഫീസ് സയീദിന്റെ നേതൃത്വത്തില്‍ ലഷ്കറിനൊപ്പം പരിശീലനം നടത്തിയിരുന്നു. ലഷ്കര്‍ കമാന്‍ഡര്‍ സാഖിയുര്‍ റഹ്മാന്‍ ലഖ്വി, ഐഎസ്ഐ മേജര്‍മാരായ അലി, ഇക്ബാല്‍, അബ്ദുള്‍ റഹ്മാന്‍ പാഷ എന്നിവരുമായും ബന്ധം പുലര്‍ത്തിയിരുന്നെന്നും ഹെഡ്ലി പറഞ്ഞു. ഐഎസ്ഐ ആണ് സാമ്പത്തിക സഹായം നല്കിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.