പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 1.14 ലക്ഷം കോടി രൂപ
Tuesday, February 9, 2016 12:09 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ 27 പൊതുമേഖലാ ബാങ്കുകള്‍ മൂന്നുവര്‍ഷം കൊണ്ട് എഴുതിത്തള്ളിയ കിട്ടാക്കടം1.14 ലക്ഷം കോടി രൂപ. കഴിഞ്ഞ ധനകാര്യവര്‍ഷം മാത്രം 52,542 കോടി രൂപ എഴുതിത്തള്ളി. കേരള ഗവണ്‍മെന്റിന്റെ 2015-16ലെ ബജറ്റ് ചെലവിനേക്കാള്‍ കൂടിയ തുകയാണിത്. അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ കടപ്പത്രമിറക്കി എടുത്തിട്ടുള്ള കടത്തേക്കാള്‍ കൂടിയ തുക.

ഇങ്ങനെ ഭീമമായ തുക എഴുതിത്തള്ളിയതുകൊണ്ട് കിട്ടാക്കടങ്ങള്‍ തീര്‍ന്നെന്നു കരുതണ്ട. കഴിഞ്ഞ സെപ്റ്റംബര്‍ 30 ലെ കണക്കനുസരിച്ച് മൂന്നുലക്ഷം കോടി രൂപയുണ്ട് ശേഷിക്കുന്ന കിട്ടാക്കടങ്ങള്‍. മാര്‍ച്ച് 31-ന് 2.76 ലക്ഷം കോടി ആയിരുന്നതാണു സെപ്റ്റംബറില്‍ 3,00,743 കോടിയിലെത്തിയത്.

2012-13-ല്‍ 27,231 കോടി, 2013-14-ല്‍ 34,409 കോടി, 2014-15 ല്‍ 52,542 കോടി എന്നതോതിലായിരുന്നു എഴുതിത്തള്ളല്‍. ഇപ്പോഴത്തെ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളണമെങ്കില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് 1.8 ലക്ഷം കോടി രൂപ മൂലധനമായി നല്കണം.


നാലുവര്‍ഷം കൊണ്ട് 70,000 കോടി നല്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ ഏറ്റിട്ടുണ്ട്. ബാക്കി ഓഹരി വിറ്റോ ദീര്‍ഘകാല കടപ്പത്രം ഇറക്കിയോ സമാഹരിക്കണം.

ഇത്രയും പണം ഉണ്െടങ്കില്‍...

പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയ 1.14 ലക്ഷം കോടി രൂപ ഉണ്ടായിരുന്നെങ്കില്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍.

11,000 കിലോ മീറ്റര്‍ എക്സ്പ്രസ്വേ പണിയാം, ഒരു കിലോ മീറ്ററിനു 10 കോടി രൂപവച്ച് ആഗോള നിലവാരത്തില്‍.

തൊഴിലുറപ്പു പദ്ധതിയില്‍ നാലിരട്ടി ആള്‍ക്കാര്‍ക്ക് ജോലി നല്കാം. ഇപ്പോള്‍ കേന്ദ്രം ഒരു വര്‍ഷം 35,000 കോടിയേ തൊഴിലുറപ്പിനു നല്കുന്നുള്ളൂ.
ഒരുവര്‍ഷത്തെ ഭക്ഷ്യസബ്സിഡി ചെലവ് വഹിക്കാം.
സര്‍വശിക്ഷാ അഭിയാന് അഞ്ചിരട്ടി തുക നല്കാം. ഇപ്പോള്‍ അതിനു മുടക്കുന്നത് 22,000 കോടി രൂപ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.