പദ്മശ്രീ പുരസ്കാരം വാരിക്കോരി നല്‍കുന്നതായി ആരോപണം
Tuesday, February 9, 2016 12:10 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ബഹുമതികളില്‍ ഒന്നായ പദ്മശ്രീ പുരസ്കാരങ്ങള്‍ ഓരോ വര്‍ഷവും വാരിക്കോരി നല്‍കുന്നതായി ആരോപണം. തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച വര്‍ഷങ്ങളില്‍ കൂടുതല്‍ പദ്മശ്രീ പുരസ്കാരങ്ങള്‍ നല്‍കിയിട്ടുള്ളതായാണ് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ഈ വര്‍ഷം 82 പേര്‍ക്കാണു പദ്മശ്രീ പുരസ്കാരം ലഭിച്ചത്. 16 വര്‍ഷത്തിനുള്ളില്‍ പദ്മശ്രീ പുരസ്കാരങ്ങളുടെ മൂന്നിലൊന്നു ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ മാത്രമായൊതുങ്ങി.

രണ്ടു ശതമാനം പുരസ്കാരങ്ങള്‍ മാത്രം ലഭിച്ച ബിഹാറാണ് ഈ പട്ടികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. തെരഞ്ഞെടുപ്പുകാലങ്ങളില്‍ പുരസ്കാര ജേതാക്കളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനയുണ്ടായതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്‍ഡിഎ അധികാരത്തിലിരുന്ന തെരഞ്ഞെടുപ്പു കാലത്ത് 74 പേര്‍ക്കാണു പദ്മശ്രീ പുരസ്കാരം ലഭിച്ചത്. 2009ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ 93 പദ്മശ്രീ പുരസ്കാരങ്ങളും 2014ല്‍ വീണ്ടും യുപിഎ അധികാരത്തിലെത്തിയപ്പോള്‍ 101 പദ്മശ്രീ പുരസ്കാരങ്ങളും നല്‍കി. തെരഞ്ഞെടുപ്പുകള്‍ നടന്ന ഈ മൂന്നു വര്‍ഷങ്ങളിലും പുരസ്കാരങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായാണു വ്യക്തമാകുന്നത്.


കഴിഞ്ഞ 16 വര്‍ഷത്തിനുള്ളില്‍ 1,200 പദ്മശ്രീ പുരസ്കാരങ്ങളാണു വിതരണം ചെയ്തത്. ഡല്‍ഹിക്കും മഹാരാഷ്ട്രയ്ക്കും പുറമേ കേരളവും തമിഴ്നാടും കര്‍ണാടകയും പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നു. കലാരംഗത്തുനിന്നാണു കൂടുതല്‍ പേര്‍ക്കും പുരസ്കാരം ലഭിച്ചിരിക്കുന്നത്.

സാഹിത്യം, വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, ശാസ്ത്രം, സാങ്കേതിക രംഗം തുടങ്ങി മേഖലകളിലും പുരസ്കാരങ്ങള്‍ കൂടുതല്‍ നല്‍കപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.