ആട് ഒരു ഭീകരജീവിയാണ് ! മോഷണക്കുറ്റത്തിന് അറസ്റില്‍
Wednesday, February 10, 2016 12:34 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മജിസ്ട്രേറ്റിന്റെ വീട്ടില്‍ മോഷണം നടന്നെന്ന പരാതിയെത്തുടര്‍ന്നു പോലീസ് മിനിട്ടുകള്‍ക്കുള്ളില്‍ കള്ളനെ പിടികൂടി തൂക്കിയെടുത്ത് അകത്തിട്ടു. കുറ്റം ചുമത്തി കേസും രജിസ്റര്‍ ചെയ്തു. ഏഴ് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കള്ളനെതിരേ ചുമത്തിയത്. പോലീസ് ഇത്ര മികച്ച രീതിയില്‍ കൃത്യനിര്‍വഹണം നടത്തി പിടികൂടിയ കള്ളന്‍ ഒരു ആടാണ്. അതും മജിസ്ട്രേറ്റിന്റെ ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങളും ഇന്ത്യന്‍ പീനല്‍ കോഡും അനുസരിക്കാത്ത ഒരു ഭീകരജീവി. ചുമ്മാ ചിരിച്ചുതള്ളാന്‍ വരട്ടെ... കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ആട് ജാമ്യമെടുത്താണു പുറത്തിറങ്ങിയത്.

ഛത്തീസ്ഗഡിലെ റായ്പൂരില്‍നിന്നു 350 കിലോമീറ്റര്‍ ദൂരത്തിലുള്ള കോറിയ എന്ന സ്ഥലത്താണു സംഭവം. ജില്ലാ മജിസ്ട്രേറ്റ് ഹേമന്ത് റാട്രെയാണ് ആടിനെതിരേ പരാതി നല്‍കിയത്. ആവര്‍ത്തിച്ചുള്ള താക്കീതുകള്‍ വകവയ്ക്കാതെ ആട് തന്റെ പൂന്തോട്ടത്തില്‍ അതിക്രമിച്ചു കയറുകയാണെന്നും ചെടികളും പച്ചക്കറികളും തിന്നുകയാണെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ജഡ്ജിയുടെ ബംഗ്ളാവിലെ വലിയ ഇരുമ്പു ഗേറ്റ് ചാടിക്കടന്നാണ് ആട് അകത്തു കയറുന്നതെന്നും താക്കീതുകള്‍ വകവയ്ക്കാതിരുന്നതിനാലാണ് അറസ്റ് നടത്തിയതെന്നും സ്ഥലം എഎസ്ഐ ആര്‍.പി. ശ്രീവാസ്തവ വ്യക്തമാക്കി.


ആടിനെ മാത്രമല്ല, ഉടമയായ അബ്ദുള്‍ ഹസനെയും പോലീസ് അറസ്റ് ചെയ്തു. മജിസ്ട്രേറ്റിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് ആടിനെയും ഉടമയെയും അറസ്റ് ചെയ്തത്. ആടിനെതിരേ ചുമത്തിയ കുറ്റം തന്നെയാണ് ഉടമയ്ക്കെതിരേയും ചുമത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.