കടൽക്കൊല കേസ്: നാവികനു സെപ്റ്റംബർ 30 വരെ ഇറ്റലിയിൽ തുടരാൻ അനുമതി
കടൽക്കൊല കേസ്: നാവികനു സെപ്റ്റംബർ 30 വരെ  ഇറ്റലിയിൽ തുടരാൻ അനുമതി
Tuesday, April 26, 2016 12:30 PM IST
ന്യൂഡൽഹി: കടൽക്കൊലക്കേസിൽ പ്രതിയായ ഇറ്റാലിയൻ നാവികൻ മിസിമിലിയാനോ ലാത്തോറെയ്ക്ക് സെപ്റ്റംബർ 30 വരെ ഇറ്റലിയിൽ തുടരാൻ സുപ്രീംകോടതിയുടെ അനുമതി. പക്ഷാഘാതത്തെത്തുടർന്ന് ഇറ്റലിയിൽ ചികിത്സയിൽ കഴിയുന്ന നാവികനെ ഇറ്റലിയിൽ തുടരാൻ അനുവദിക്കണമെന്ന ഇറ്റലിയുടെ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റീസുമാരായ അനിൽ ആർ. ദവെ, അമിതാവ റോയി, കുര്യൻ ജോസഫ് എന്നിവരുടെ ബെഞ്ചിന്റെ നടപടി. അതേസമയം, ലാത്തോറെയെ ഇന്ത്യയിൽ തിരികെ എത്തിക്കുമെന്നു 30നകം ഉറപ്പെഴുതി നൽകണമെന്നും ഇറ്റാലിയൻ അധികൃതരോടു കോടതി നിർദേശിച്ചു.

കേരളതീരത്ത് രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അന്താരാഷ്ട്ര ട്രൈബ്യൂണലിൽ കേസും പക്ഷാഘാതത്തിനുള്ള ചികിത്സയും തുടരുകയാണെന്നു ചൂണ്ടിക്കാട്ടിയാണു ലാത്തോറെയും ഇറ്റാലിയൻ എംബസി അധികൃതരും സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ അന്താരാഷ്്ട്ര ട്രൈബ്യൂണലിലെ നടപടികൾ 2018 ഡിസംബറിലെ പൂർത്തിയാകു എന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. തുടർന്നാണ് ലാത്തോറെയ്ക്ക് ഇറ്റലിയിൽ തുടരാനുള്ള കാലാവധി മൂന്നു മാസം കൂടി നീട്ടിയത്. ലാത്തോറെയ്ക്കൊപ്പമുള്ള സാൽവതോറെ ജിറോൺ ഡൽഹിയിലെ ഇറ്റാലിയൻ എംബസിയിൽ കഴിയുകയാണ്. കേസ് വീണ്ടും സെപ്റ്റംബർ 20നു പരിഗണിക്കും. പക്ഷാഘാതമുണ്ടായതിനെത്തുടർന്ന് 2014 സെപ്റ്റംബറിലാണ് നാലു മാസത്തേക്കു ചികിത്സയ്ക്കായി സ്വദേശത്തേക്കു പോകാൻ മാസിമിലിയാനോ ലാത്തോറെയ്ക്കു സുപ്രീംകോടതി അനുമതി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.