വരുന്നൂ, 5.36 ലക്ഷം കോടിയുടെ ടെലികോം സ്പെക്ട്രം വില്പന
വരുന്നൂ, 5.36 ലക്ഷം കോടിയുടെ ടെലികോം സ്പെക്ട്രം വില്പന
Saturday, April 30, 2016 12:22 PM IST
ന്യൂഡൽഹി: ടെലികോം സ്പെക്ട്രം വിറ്റ് കേന്ദ്രം 5.36 ലക്ഷം കോടി രൂപ നേടാൻ പോകുന്നു. 700 മെഗാ ഹെർട്സിലുള്ള സ്പെക്ട്രം അടക്കം ഈ ജൂലൈയിൽ ലഭ്യമായ മുഴുവൻ സ്പെക്ട്രവും ലേലത്തിൽ വിറ്റാൽ കിട്ടാവുന്നതാണ് ഈ തുക.

ഇന്നലെ ചേർന്ന ടെലികോം കമ്മീഷൻ വിവിധ സ്പെക്ട്രങ്ങൾക്ക് ട്രായി (ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ) ശിപാർശ ചെയ്ത കുറഞ്ഞ വില അംഗീകരിച്ചു. ഇനി കാബിനറ്റാണു മിനിമം വില നിശ്ചയിക്കേണ്ടതും ഏതേതു സ്പെക്ട്രങ്ങൾ വില്ക്കണമെന്നു തീരുമാനിക്കേണ്ടതും.

3ജി സർവീസിനുപയോഗിക്കുന്ന 2100 മെഗാഹെർട്സിനേക്കാൾ 70 ശതമാനം കുറഞ്ഞ ചെലവിൽ 4 ജി സേവനം നല്കാൻ പറ്റുന്നതാണ് 700 മെഗാഹെർട്സ്. ഡിജിറ്റൽ സംപ്രേഷണം വരുംമുമ്പ് അനലോഗ് ടിവി സംപ്രേഷണം ഈ സ്പെക്ട്രത്തിലായിരുന്നു. ഇതിൽ ഒരു മെഗാഹെർട്സ് ബാൻഡിനു 11485 കോടി രൂപയാണ് ദേശീയ മിനിമം വിലയായി ട്രായി പറയുന്നത്.

അതായത് ഈ സ്പെക്ട്രത്തിൽ രാജ്യം മുഴുവൻ അഞ്ചു മെഗാഹെർട്സ് ബാൻഡ് എടുക്കാൻ 57425 കോടി രൂപ വേണം. ഈ സ്പെക്ട്രം തന്നെ നാലു ലക്ഷം കോടിയിലേറെ രൂപ നല്കും. ടെലികോം കമ്പനികൾ ട്രായി പറഞ്ഞ നിരക്ക് വളരെ കൂടുതലാണെന്നു പരാതിപ്പെടുന്നു.


ആ നിരക്കിൽ സ്പെക്ട്രം വാങ്ങിയാൽ ഇന്ത്യയിൽ ഇതുവരെ സ്പെക്ട്രത്തിനു മുടക്കിയ തുകയുടെ ഇരട്ടി ഈ ഒരൊറ്റ ലേലത്തിൽ മുടക്കേണ്ടിവരും.

രാജ്യത്തെ ടെലികോം സർവീസിൽനിന്നുള്ള വാർഷിക വരുമാനം രണ്ടരലക്ഷം കോടിയാണ്. ഇരട്ടി തുകയ്ക്കു ലേലം കൊള്ളുന്നത് കമ്പനികളെ തകർക്കുമെന്നാണു വാദം. 700 മെഗാഹെർട്സിനു പുറമേ 800, 900, 1800, 2100, 2300 മെഗാഹെർട്സ് സ്പെക്ട്രങ്ങളും ലേലം ചെയ്യും. ആയിരത്തിൽ താഴെ മെഗാഹെർട്സ് ഉള്ളവയുടെ ലേലത്തുകയിൽ 25 ശതമാനവും ആയിരത്തിനു മുകളിലുള്ളവയുടെ 50 ശതമാനവും ആദ്യം അടയ്ക്കണം. ബാക്കി തുക രണ്ടുവർഷം കഴിഞ്ഞു പത്തു വാർഷിക തവണകളായി അടച്ചാൽ മതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.