ഉത്തരാഖണ്ഡ്: കേസ് ഇന്നു പരിഗണിച്ചേക്കും
ഉത്തരാഖണ്ഡ്: കേസ് ഇന്നു പരിഗണിച്ചേക്കും
Tuesday, May 3, 2016 12:24 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോടതിയുടെ മേൽനോട്ടത്തിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തിക്കൂടേയെന്നു കേന്ദ്ര സർക്കാരിനോടു സുപ്രീംകോടതി. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയോടു നിർദേശിച്ച കോടതി, കേസ് ഇന്നു പരിഗണിക്കുമെന്ന് അറിയിച്ചു. ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ ശിപാർശ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ കേന്ദ്രം നൽകിയ ഹർജിയിലാണ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

സഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കേ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് നിയമ വിരുദ്ധവും സുപ്രീംകോടതിയുടെ ഉത്തരവുകളുടെ ലംഘനവുമാണെന്ന മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്തിന്റെ വാദം അംഗീകരിച്ചാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള നടപടി റദ്ദാക്കിയത്. പുതുതായി ഏപ്രിൽ 29നു വിശ്വാസ വോട്ടെടുപ്പ് നടത്താനും ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. എന്നാൽ, വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനെക്കുറിച്ചു പരിഗണിച്ചു കൂടേയെന്ന ചോദ്യമാണ് ഇന്നലെ അറ്റോർണി ജനറൽ നടത്തിയ വാദത്തിനിടെ കോടതി ആവർത്തിച്ചു ചോദിച്ചത്. എന്നാൽ, ഇക്കാര്യത്തിലുള്ള നിലപാട് ഇന്ന് അറിയിക്കാമെന്നു മുകുൾ റോഹ്തഗി അറിയിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.