ഇരട്ടക്കൊലപാതകം: നാലു പ്രതികൾക്കു ജീവപര്യന്തം
Thursday, May 5, 2016 12:02 PM IST
മുംബൈ: ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളെ അപമാനിക്കാനുള്ള ശ്രമം ചെറുത്തതിന്റെപേരിൽ രണ്ടു യുവാക്കളെ മാരകായുധങ്ങളുപയോഗിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ നാലുപേർക്കു ജീവപര്യന്തം.

കീനാൻ(24), റൂബൻ(29) എന്നിവരെ കൊന്നകേസിൽ ജിതേഷ് റാണ, സുനിൽ ബോധ്, സതീഷ് ദുൽഹജ്, ദീപക് തിവൽ എന്നിവർക്കാണു പ്രത്യേക കോടതി ജഡ്ജി വൃശാലി ജോഷി ജീവപര്യന്തം ശിക്ഷവിധിച്ചത്.

2011 ഒക്ടോബർ 20നാണു സംഭവം. സ്‌ഥിരമായി പെൺകുട്ടികളെ ശല്യപ്പെടുത്താറുണ്ടായിരുന്ന പ്രതികൾ കീനാന്റെയും റൂബന്റെയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളുടെ അടുത്തെത്തി മോശമായി സംസാരിച്ച് അവരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, കിനാനും റൂബനും ഇടപെട്ടു യുവതികളെ സുരക്ഷിതമായ സ്‌ഥലത്തേക്കു മാറ്റി.

ഇതിൽ പ്രകോപിതരായ അക്രമികൾ ഇരുവരെയും വകവരുത്തുമെന്നു ഭീഷണിപ്പെടുത്തിയ ശേഷം അവിടെനിന്നു പോയി. ആയുധങ്ങളുമായി തിരിച്ചെത്തിയ സംഘം ഇരുവരെയും വധിക്കുകയായിരുന്നു. അന്നു രാത്രിതന്നെ പ്രതികൾ പോലീസ് പിടിയിലായി. നാലംഗസംഘത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കീനാൻ സംഭവസ്‌ഥലത്തു മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട റൂബൻ 10ദിവസം കഴിഞ്ഞാണു മരിച്ചത്.


കീനാനും റൂബനും രക്ഷപ്പെടുത്തിയ രണ്ടു പെൺകുട്ടികളുൾപ്പെടെ 28 സാക്ഷികളെ കോടതി വിസ്തരിച്ചു. അവരിൽ അഞ്ചുപേർ കൊലപാതകത്തിന്റെ ദൃക്സാക്ഷികളായിരുന്നു. മുൻകൂട്ടി തയാറാക്കിയ പദ്ധതിപ്രകാരമാണു പ്രതികൾ ഇരുവരെയും വധിച്ചതെന്നു വിചാരണയിൽ തെളിഞ്ഞതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്വൽ നികം പറഞ്ഞു.

തന്റെ കുട്ടിക്കു നീതി ലഭിച്ചതായി കീനാന്റെ പിതാവ് വലേറിയൻ സാന്റോസ് പറഞ്ഞു. പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ടില്ല. പക്ഷേ, ജീവിതാവസാനംവരെ ജയിലിൽ കിടക്കണം– അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെയ്റ്ററായ കീനാനും സുഹൃത്തായ റൂബനും പരിചയക്കാരായ ഏതാനും പെൺകുട്ടികളോടൊപ്പം അന്ധേരിയിലെ അംബോലിയിൽ ഒരു ലഘുഭക്ഷണശാലയ്ക്കടുത്തു നിൽക്കുമ്പോഴാണ് നാലംഗസംഘം ഇവരെ അധിക്ഷേപിക്കുകയും പെൺകുട്ടികളെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.