ഹരീഷ് റാവത്തിനെതിരേയുള്ള ഒളികാമറ ഓപ്പറേഷൻ സിബിഐ അന്വേഷിക്കും
Thursday, May 5, 2016 12:02 PM IST
ന്യൂഡൽഹി: വിമത എംഎൽഎമാരെ പാർട്ടിയിലേക്കു തിരികെ കൊണ്ടുവരാൻ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പണം വാഗ്ദാനം ചെയ്യുന്ന ഒളികാമറ ദൃശ്യങ്ങൾ സത്യമാണോയെന്നു സിബിഐ അന്വേഷിക്കും. അന്വേഷണസംഘത്തിനു മുന്നിൽ തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് സിബിഐ റാവത്തിനു സമൻസ് അയച്ചു. ദൃശ്യം പകർത്തിയ മാധ്യമപ്രവർത്തകൻ ഉമേഷ് കുമാറിനെയും ഉത്തരാഖണ്ഡ് നിയമസഭയിലെ ഒരു എംഎൽഎയെയും നേരത്തേ സിബിഐ ചോദ്യം ചെയ്തതായി പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്‌ഥൻ അറിയിച്ചു.

തന്നെ പിന്തുണയ്ക്കുകയാണെങ്കിൽ 2.5 കോടി രൂപയും മന്ത്രിസഭയിൽ സ്‌ഥാനവും നല്കാമെന്നു റാവത്ത് വാഗ്ദാനം ചെയ്തതായി എംഎൽഎ സിബിഐക്കു മൊഴി നല്കി. റാവത്തിനെ പിന്തുണച്ചാൽ 10 കോടി രൂപ നല്കാമെന്നു സംസ്‌ഥാനത്തെ ഒരു മന്ത്രി പറഞ്ഞതായും എംഎൽഎ പറഞ്ഞിട്ടുണ്ട്.


പത്രപ്രവർത്തകനുമായി കൂടിക്കാഴ്ച നടത്തിയെന്നു സമ്മതിക്കുന്ന റാവത്ത് തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും അറിയിച്ചു. ഉത്തരാഖണ്ഡിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി നടത്തിയ നാടകമാണിതെന്നും അദ്ദേഹം ആരോപിച്ചു.

ബജറ്റ് സമ്മേളത്തിൽ സർക്കാരിനെതിരേ ഒമ്പതു ഭരണകക്ഷി എംഎൽഎമാർ വോട്ടു ചെയ്യുകയും അവരെ സ്പീക്കർ അയോഗ്യരാക്കുകയും ചെയ്തതാണ് ഉത്തരാഖണ്ഡ് നിയമസഭാ പ്രതിസന്ധിക്കു കാരണം. കേന്ദ്രമന്ത്രിസഭയുടെ നിർദേശത്തെത്തുടർന്ന് ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ഉത്തരാഖണ്ഡ് ഹൈക്കോടി റദ്ദാക്കിയെങ്കിലും വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരാഖണ്ഡ് വിഷയത്തിൽ സുപ്രീംകോടതിയിൽ ഇന്നു കേന്ദ്രസർക്കാർ നിലപാട് വ്യക്‌തമാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.