ഗോവധം പാടില്ല; മാട്ടിറച്ചി കഴിക്കാം: ബോംബെ ഹൈക്കോടതി
ഗോവധം പാടില്ല; മാട്ടിറച്ചി കഴിക്കാം: ബോംബെ ഹൈക്കോടതി
Friday, May 6, 2016 12:11 PM IST
മുംബൈ: മഹാരാഷ്ട്രയ്ക്കു പുറത്തുനിന്നെത്തിക്കുന്ന മാട്ടിറച്ചി കൈവശംവയ്ക്കുന്നതും ഭക്ഷിക്കുന്നതും ക്രിമിനൽ കുറ്റമല്ലെന്നു ബോംബെ ഹൈക്കോടതി. എന്നാൽ, സംസ്‌ഥാനത്ത് ബിജെപി സർക്കാർ ഏർപ്പെടുത്തിയ ഗോവധ നിരോധനത്തെ ഹൈക്കോടതി ശരിവച്ചു. അതേസമയം, സംസ്‌ഥാനത്തു കൊലചെയ്യുന്ന മൃഗങ്ങളുടെ മാംസം മനഃപൂർവം കൈവശംവയ്ക്കുന്നതു കുറ്റകരമായി കരുതുമെന്നും എ.എസ്. ഓക, എസ്.സി. ഗുപ്ത എന്നിവരുടെ ഡിവിഷൻ ബെഞ്ച് വിധിച്ചു.

മഹാരാഷ്ട്ര മൃഗസംരക്ഷണ പരിപാലന വകുപ്പ് ഭേദഗതി ചെയ്ത് ഉൾപ്പെടുത്തിയ സെക്ഷൻ 5(ഡി), 9 (ബി) എന്നിവയ്ക്കെതിരേയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. ഈ വകുപ്പുപ്രകാരം ബീഫ് കൈവശം വയ്ക്കുന്നത് ക്രിമിനൽ കുറ്റമായി പരിഗണിച്ചിരുന്നു.


എന്നാൽ, ഈ രണ്ടു വകുപ്പുകൾ ഭരണഘടനാവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാലാണു സംസ്‌ഥാനത്ത് കശാപ്പുചെയ്യപ്പെടുന്ന മൃഗങ്ങളുടെ മാംസം മനഃപൂർവം കൈവശം വയ്ക്കുന്നത് കുറ്റകരമാണെന്ന കൂട്ടിച്ചേർക്കൽ ഹൈക്കോടതി നടത്തിയിരിക്കുന്നത്.

1976ൽ പ്രാബല്യത്തിൽവന്ന നിയമപ്രകാരം പശുവിന്റെ ഇറച്ചി കൈവശംവയ്ക്കുന്നതും ഭക്ഷിക്കുന്നതുംമാത്രമാണു കുറ്റമായി കണക്കാക്കിയിരുന്നത്. എന്നാൽ, കഴിഞ്ഞവർഷം ഇതു ഭേദഗതിചെയ്തു കാളകളുടെ മാംസം കൈവശംവയ്ക്കുന്നതും നിരോധിക്കുകയായിരുന്നു. ഭേദഗതിപ്രകാരം കാളയിറച്ചി കൈവശംവച്ചാൽ 2,000 രൂപ പിഴയും ഒരു വർഷം തടവുമാണു നിശ്ചയിച്ചിരുന്ന ശിക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.