സംസ്‌ഥാന പരീക്ഷയിൽനിന്നു പ്രവേശനം സർക്കാർ സീറ്റിൽ മാത്രമാക്കും
സംസ്‌ഥാന പരീക്ഷയിൽനിന്നു പ്രവേശനം സർക്കാർ സീറ്റിൽ മാത്രമാക്കും
Friday, May 6, 2016 12:16 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ കോളജ് പ്രവേശനത്തിനു പ്രത്യേക പരീക്ഷ നടത്താൻ കല്പിത സർവകലാശാലകൾക്കും സ്വകാര്യ മെഡിക്കൽ കോളജുകൾക്കും അസോസിയേഷനുകൾക്കും അനുവാദമില്ലെന്നു സുപ്രീംകോടതി. എന്നാൽ, സംസ്‌ഥാന സർക്കാരുകൾ നടത്തിയ പ്രവേശനപരീക്ഷ ഈ വർഷത്തേക്ക് അംഗീകരിക്കാമോയെന്ന കാര്യം പരിഗണിക്കുമെന്നും ജസ്റ്റീസ് അനിൽ ആർ. ദവെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്‌തമാക്കി. സർക്കാർ കോളജുകളിലേക്കും സ്വകാര്യ മെഡിക്കൽ കോളജുകളിലെ സർക്കാർ സീറ്റുകളിലേക്കും സംസ്‌ഥാനങ്ങൾ നടത്തിയ പ്രവേശനപരീക്ഷ അംഗീകരിക്കാവുന്നതാണെന്നു മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അറിയിച്ചു.

സ്വകാര്യ മെഡിക്കൽ കോളജുകളും ഡീംഡ് യൂണിവേഴ്സിറ്റികളും സർക്കാർ ക്വോട്ട ഒഴികെയുള്ള സീറ്റുകളിലേക്ക് ഏകീകൃത മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ്) പ്രകാരമുള്ള റാങ്ക് ലിസ്റ്റിൽ നിന്നു വിദ്യാർഥികളെ തെരഞ്ഞെടുക്കണം. അതേസമയം, മേയ് ഒന്നിനു നടത്തിയ ആദ്യഘട്ട പരീക്ഷയിൽ പങ്കെടുത്തവർക്കും രണ്ടാംഘട്ട പരീക്ഷയിൽ പങ്കെടുക്കാൻ അവസരം നൽകാമെന്നു വ്യാഴാഴ്ച അറിയിച്ച സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ ഇന്നലെ മലക്കംമറിഞ്ഞു. നീറ്റ് ഒന്നിൽ പങ്കെടുത്തവർകൂടി രണ്ടാംഘട്ടത്തിലെത്തിയാൽ അതു മൂല്യനിർണയത്തെ ബാധിക്കുമെന്നും ഇരട്ടിപ്പ് ഒഴിവാക്കാനാവില്ലെന്നും മെഡിക്കൽ കൗൺസിലും സിബിഎസ്ഇയും നിലപാടെടുത്തതോടെയാണ് കേന്ദ്രസർക്കാർ നിലപാടു മാറ്റിയത്. ഇക്കാര്യം കോടതി ഉത്തരവിൽ രേഖപ്പെടുത്തി.


സീറ്റുകൾ പങ്കിടുന്ന കാര്യത്തിൽ സംസ്‌ഥാന സർക്കാരുകളുമായി കരാറുണ്ടാക്കിയവരും ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ഭരണഘടന ഉറപ്പു നൽകുന്ന വിഷയങ്ങളാണ് ചൂണ്ടിക്കാട്ടിയത്. എന്നാൽ, ന്യൂനപക്ഷത്തിന്റെയോ ഭൂരിപക്ഷത്തിന്റെയോ ആയ പ്രശ്നങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ലെന്നായിരുന്നു മൂന്നംഗ ബെഞ്ചിന്റെ മറുപടി. സർക്കാർ ക്വോട്ടയിൽ വിദ്യാർഥികൾക്ക് അവസരം നൽകുന്നതിനാണ് 50 ശതമാനം സീറ്റുകൾ നൽകാമെന്ന കരാറുണ്ടാക്കിയതെന്നും സംസ്‌ഥാനങ്ങളുടെ ആവശ്യത്തിനൊപ്പം തങ്ങളുടെ ആവശ്യവും പരിഗണിച്ചില്ലെങ്കിൽ കരാർ ഇല്ലാതാക്കുമെന്നും സ്വകാര്യ മാനേജ്മെന്റുകൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ അറിയിച്ചു. ഇക്കാര്യത്തിൽ എന്തെങ്കിലും മറുപടി നൽകാൻ കോടതി തയാറായില്ല. ഇതോടെ, സീറ്റ് പങ്കിടുന്നതു സംബന്ധിച്ച് സംസ്‌ഥാന സർക്കാരുകളുമായി സ്വകാര്യ മെഡിക്കൽ കോളജുകൾ ഉണ്ടാക്കിയ കരാറുകൾ ഇനിയും പുതിയ തലവേദനയുണ്ടാക്കും.

നീറ്റ് നടപ്പിലാക്കുന്നതു സംബന്ധിച്ച് സംസ്‌ഥാന സർക്കാരുകളുമായി ചർച്ച നടത്താൻ കേന്ദ്രം യോഗം വിളിച്ചിട്ടുണ്ടെന്നും അതിനുശേഷം മാത്രമേ സംസ്‌ഥാനങ്ങൾക്ക് ഇളവ് കാര്യത്തിൽ തീരുമാനമെടുക്കാവൂയെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇതു അംഗീകരിച്ച കോടതി, വാദം കേൾക്കുന്നതു തിങ്കളാഴ്ചത്തേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.