ഒടിഞ്ഞ വലതുകാലിനു പകരം ഇടതുകാലിൽ ശസ്ത്രക്രിയ; അഞ്ചു ഡോക്ടർമാരെ പുറത്താക്കി
ഒടിഞ്ഞ വലതുകാലിനു പകരം ഇടതുകാലിൽ ശസ്ത്രക്രിയ; അഞ്ചു ഡോക്ടർമാരെ പുറത്താക്കി
Thursday, June 23, 2016 12:59 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: യുവാവിന്റെ പരിക്കേറ്റ വലതുകാലിനു പകരം ഇടതുകാൽ ശസ്ത്രക്രിയ ചെയ്ത അഞ്ച് ഡോക്ടർമാർ അടക്കമുള്ളവരെ ആശുപത്രി പുറത്താക്കി. ഡൽഹിയിലെ ഷാലിമാർ ബാഗിലുള്ള ഫോർട്ടിസ് ആശുപത്രിയിലാണ് സംഭവം. ചാർട്ടേഡ് അക്കൗണ്ടന്റായ രവി റായിയുടെ (24) പരാതിയിൽ അശോക് വിഹാർ പോലീസ് കേസെടുത്തതോടെ ആശുപത്രി അധികൃതർ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ അടക്കമുള്ളവരെ പുറത്താക്കുകയായിരുന്നു.

ഞായറാഴ്ച വീടിന്റെ പടിക്കെട്ടിറങ്ങുന്നതിനിടെ മറിഞ്ഞു വീണ രവിയുടെ വലതുകാലിന്റെ കണ്ണയ്ക്ക് ഒടിവുണ്ടായി. എന്നാൽ, ഫോർട്ടിസ് ആശുപത്രിയിൽ ഇദ്ദേഹത്തിന്റെ കുഴപ്പമൊന്നുമില്ലാത്ത ഇടതുകാലിന്റെ കണ്ണയിലാണു ശസ്ത്രക്രിയ നടത്തിയത്. വലതുകാലിൽ ഒന്നും ചെയ്തിട്ടില്ലെന്നു രവിയുടെ പിതാവ് രാംകരൺ പറഞ്ഞു.

ഇതിന് ആശുപത്രി അധികൃതർ നൽകിയ ന്യായീകരണം തങ്ങളെ വീണ്ടും ഞെട്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തി ആരോഗ്യമുള്ള കാലിൽ ഇട്ട സ്ക്രൂകൾ മാറ്റി പരുക്കേറ്റ കാലിൽ ഘടിപ്പിക്കാമെന്നും ഇതൊരു ചെറിയ കാര്യമാണെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്. മെഡിക്കൽ ഇൻഷ്വറൻസ് സംബന്ധിച്ച കമ്പനിയുടെ അംഗീകാരം ലഭിക്കാത്തതിനാൽ ഒരു ദിവസം വൈകിയാണ് ശസ്ത്രക്രിയ നടത്തിയതെന്നും രാംകരൺ ചൂണ്ടിക്കാട്ടി.


തുടർന്ന് ഫോർട്ടിസ് ആശുപത്രിയിൽ നിന്നു മാറ്റിയ രവി റായിയെ ഷാലിമാർ ബാഗിൽ തന്നെയുള്ള മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയിൽ അബദ്ധം പറ്റിയയുടനെ വിദഗ്ധ സമിതിയെവച്ച് അന്വേഷിച്ചെന്നും ഡോക്ടർമാരുടെ പിഴവാണെന്നു കണ്ടെത്തിയെന്നും ഫോർട്ടിസ് ആശുപത്രി അധികൃതർ അറിയിച്ചു.

സമിതിയുടെ റിപ്പോർട്ട് അനുസരിച്ചു ബാക്കി നടപടികൾ സ്വീകരിക്കുമെന്നും ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.