5100 കോടിക്ക് അമേരിക്കൻ പീരങ്കി വാങ്ങുന്നു
5100 കോടിക്ക് അമേരിക്കൻ പീരങ്കി വാങ്ങുന്നു
Saturday, June 25, 2016 11:35 AM IST
ന്യൂഡൽഹി: മുപ്പതു വർഷത്തിനുശേഷം ഇന്ത്യൻ കരസേനയ്ക്ക് ദീർഘദൂര പീരങ്കി വാങ്ങുന്നു. 1986–ൽ സ്വീഡനിൽനിന്നു ബോഫോഴ്സ് വാങ്ങിയ ശേഷമുള്ള ആദ്യ പീരങ്കി ഇടപാട് അമേരിക്കയിൽനിന്നാണ്. അമേരിക്കയിലെ ബിഎഇ സിസ്റ്റംസിൽ നിന്നാണ് ഭാരം കുറഞ്ഞ 145 പീരങ്കികൾ വാങ്ങുന്നത്. മൊത്തം 5100 കോടിരൂപ ഇതിനു ചെലവാകും. 25 എണ്ണം അമേരിക്കയിൽ നിർമിച്ച് ഇവിടെ നൽകും. ബാക്കി 120 എണ്ണം ഇന്ത്യയിൽ മഹീന്ദ്ര ഗ്രൂപ്പുമായി ചേർന്നുള്ള സംയുക്‌ത കമ്പനി അസംബിൾ ചെയ്യും.

1986–ൽ സ്വീഡനിൽ നിന്നു വാങ്ങിയ 145 മില്ലിമീറ്റർ വ്യാസമുള്ള 440 ബോഫോഴ്സ് പീരങ്കികൾക്കു ശേഷം ഇന്ത്യ പീരങ്കികൾ വാങ്ങിയിട്ടില്ല. വാഹനത്തിൽ കൊണ്ടുപോകാവുന്ന തരം പീരങ്കിയാണ് ഇപ്പോൾ വാങ്ങുന്നതും.


ഇതടക്കം 28000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്കു കേന്ദ്രമന്ത്രിസഭയുടെ പ്രതിരോധ വാങ്ങൽ സമിതി അംഗീകാരം നൽകി. ആറു മിസൈൽ വാഹികൾ വാങ്ങാൻ 13600 കോടിരൂപ അനുവദിച്ചു.

ബോഫോഴ്സിന്റെ ഡിസൈനിൽ സ്വദേശി പീരങ്കി ധനുഷ് നിർമിക്കുന്ന പദ്ധതിയുടെ പുരോഗതി സമിതി വിലയിരുത്തി. മൂന്നു പീരങ്കികൾ 30–നകം നൽകും. മൂന്നെണ്ണം സെപ്റ്റംബർ 30–നകവും. 18 എണ്ണംകൂടി നിർമിക്കാൻ അനുവാദം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.