ശബരിമലയിലെ സ്ത്രീ പ്രവേശനം: മുൻ എൽഡിഎഫ് സർക്കാരിന്റെ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി
Thursday, July 21, 2016 11:53 AM IST
ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസിൽ മുൻ എൽഡിഎഫ് സർക്കാർ എടുത്തിരുന്ന നിലപാടുമായി മുന്നോട്ടു പോകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ സ്ത്രീ പ്രവേശനമാകാമെന്നാണ് 2007ൽ സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നത്. അതേസമയം, ആചാരാനുഷ്ഠാനങ്ങൾ കൂടി ഉൾപ്പെട്ട വിഷയമാണ്. കോടതി ആവശ്യപ്പെട്ടാൽ പുതിയ സത്യവാങ്മൂലം നൽകുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു കടകംപള്ളി മറുപടി നൽകി.

ശബരിമല കേസിൽ യുഡിഎഫ് സർക്കാർ നൽകിയ പുതുക്കിയ സത്യവാങ്മൂലം നിലനിൽക്കുമെന്ന സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചതു സംബന്ധിച്ച ചോദ്യത്തിനാണ് മന്ത്രി വിശദീകരിച്ചത്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന പാർട്ടിയുടെ നിലപാട് തന്നെയാണ് 2007ൽ സർക്കാർ സത്യവാങ്മൂലമായി നൽകിയത്. എന്നാൽ, ആചാരാനുഷ്ഠാനങ്ങൾ കൂടി ഉൾപ്പെട്ട വിഷയമാണെന്നും അതിനാൽ നിലപാടിൽ മാറ്റം വരുത്തണോയെന്ന കാര്യത്തിൽ ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. അതേസമയം, സർക്കാരിന്റെ നിലപാടായിരിക്കില്ല നിലവിലുള്ള ദേവസ്വം ബോർഡ് എടുക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.