ആദർശ് ഫ്ളാറ്റുകൾ പൊളിക്കുന്നതിനു സ്റ്റേ
ആദർശ് ഫ്ളാറ്റുകൾ  പൊളിക്കുന്നതിനു സ്റ്റേ
Friday, July 22, 2016 12:40 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: അഴിമതിയിൽ പെട്ട് വിവാദമായ മുംബൈയിലെ ആദർശ് ഹൗസിംഗ് സൊസൈറ്റിയുടെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കുന്നതിനു സുപ്രീംകോടതിയുടെ സ്റ്റേ. കെട്ടിടത്തിന്റെ നിയന്ത്രണവും ഉടമസ്‌ഥാവകാശവും കേന്ദ്രസർക്കാർ ഏറ്റെടുക്കാനും ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ, എ.എം. സപ്രേ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.

വിമുക്‌ത ഭടന്മാർക്കും കാർഗിൽ യുദ്ധത്തിൽ രക്‌തസാക്ഷികളായ സൈനികരുടെ വിധവകൾക്കും കൈമാറുന്നതിനായി രൂപീകരിച്ച ആദർശ് ഹൗസിംഗ് സൊസൈറ്റിയിൽ വൻ അഴിമതി നടന്നെന്നും പരി സ്‌ഥിതി ചട്ടങ്ങൾ ലംഘിച്ചാണ് ഫ്ളാറ്റുകൾ നിർമിച്ചതെന്നും കണ്ടെത്തിയതിനെത്തുടർന്ന് മുംബൈ ഹൈക്കോടതിയാണ് 31 നിലകളുള്ള ഫ്ളാറ്റ് സമുച്ചയം പൊളിച്ചുനീക്കാൻ നിർദേശിച്ചത്.

ഹർജിക്കാർക്ക് മേൽക്കോടതിയെ സമീപിക്കുന്നതിനായി കെട്ടിടം പൊളിച്ചുമാറ്റുന്നതിനു മൂന്നു മാസത്തെ സമയവും കോടതി അനുവദിച്ചിരുന്നു. ഫ്ളാറ്റ് തട്ടിപ്പ് നടത്തിയ ഉദ്യോസ്‌ഥർക്കെതിരേ ക്രിമിനൽ കേസെടുക്കാനും സ്‌ഥലം തിരിച്ചുപിടിക്കാനും സർക്കാരിനു കോടതി നിർദേശം നൽകിയിരുന്നു.


ഈ വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. കേസ് അടുത്ത മാസം അഞ്ചിന് വീണ്ടും പരിഗണിക്കും. ഇതിന് മുന്നോടിയായി കെട്ടിടത്തിന്റെ ഉടമസ്‌ഥാവകാശം കേന്ദ്ര സർക്കാരിനു കൈമാറണം. ബോംബെ ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ മേൽനോട്ടത്തിലായിരിക്കും കൈമാറ്റം. 2011ൽ കേന്ദ്ര വനം, പരിസ്‌ഥിതി മന്ത്രാലയമാണ് അനധികൃതമായി നിർമിച്ച ഫ്ളാറ്റ് പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. ഇതിനെതിരെ ഫ്ളാറ്റിലെ താമസക്കാർ മുംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തീരദേശ ചട്ടങ്ങൾ ലംഘിച്ച് നിർമിച്ച കെട്ടിടം മൂന്നു മാസത്തിനകം പൊളിച്ചുനീക്കണമെന്നായിരുന്നു അന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.