മാനഭംഗത്തിനിരയായ ദളിത് പെൺകുട്ടി മരിച്ചു; സ്റ്റേഷനു മുന്നിൽ വനിതാ കമ്മീഷന്റെ പ്രതിഷേധം
Sunday, July 24, 2016 12:11 PM IST
ന്യൂഡൽഹി: തുടർച്ചയായ മാനഭംഗത്തിനു ശേഷം വിഷദ്രാവകം കുടിപ്പിച്ച പതിന്നാലുകാരിയായ ദളിത് പെൺകുട്ടി മരണത്തിനു കീഴടങ്ങി. മാനഭംഗത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ഇന്നലെയാണ് മരിച്ചത്. ഇതേത്തുടർന്ന്, ഡൽഹി പോലീസ് സ്ത്രീസുരക്ഷാ കാര്യത്തിൽ വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ചു ഡൽഹി വനിതാ കമ്മീഷൻ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

എത്ര നിർഭയയെയാണ് ഡൽഹിക്കു വേണ്ടതെന്നും അടുത്ത നിർഭയ മരിക്കുന്നത് കാത്തിരിക്കുന്നുവെന്നും വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ ട്വിറ്ററിൽ കുറിച്ചു.


മാനഭംഗത്തിനൊടുവിൽ കുട്ടിയെ വിഷദ്രാവകം കുടിപ്പിച്ചതിനാൽ ആന്തരികാവയവങ്ങൾക്കു കേടുപാടുകൾ സംഭവിച്ചിരുന്നതായും വളരെ വേദനയനുഭവിച്ചാണ് കുട്ടി മരിച്ചതെന്നും സ്വാതി കൂട്ടിച്ചേർത്തു. ഇത്ര ക്രൂരമായ സംഭവം നടന്നിട്ടും വനിതാ കമ്മീഷൻ ഇടപ്പെട്ടതിനാലാണു പ്രതികളെ പിടികൂടാൻ പോലീസ് തയാറായതെന്നും അവർ കുറ്റപ്പെടുത്തി.

സ്ത്രീസുരക്ഷയ്ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കണമെന്നും സ്വാതി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.