ബീഫ് കൈവശം വച്ചെന്ന് ആരോപണം: ഗോസംരക്ഷണ പ്രവർത്തകർ സ്ത്രീകളെ മർദ്ദിച്ചു
ബീഫ് കൈവശം വച്ചെന്ന് ആരോപണം: ഗോസംരക്ഷണ പ്രവർത്തകർ സ്ത്രീകളെ മർദ്ദിച്ചു
Wednesday, July 27, 2016 4:14 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് രണ്ടു സ്ത്രീകളെ ഒരു സംഘമാളുകൾ മർദിച്ചു. ഗോസംരക്ഷണ പ്രവർത്തകരെന്ന പേരിലുള്ളവരുടെ സംഘമാണ് ആക്രമിച്ചതെന്നാണ് വിവരം. മധ്യപ്രദേശിലെ മന്ദ്സോർ റയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. സ്ത്രീകളെ ആക്രമിക്കുന്നതിന്റെ വീഡിയോ അക്രമികളിൽ ഒരാൾ ചിത്രീകരിക്കുകയും ചെയ്തു. സമീപമുള്ള പൊലീസുകാർ അക്രമികളെ തടയാൻ വേണ്ടത്ര ശ്രമിച്ചില്ലെന്നാണ് സൂചന.

മുസ്ലീം സ്ത്രീകൾ വലിയതോതിൽ ബീഫ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ അവരെ അറസ്റ്റ് ചെയ്യാനാണ് പോലീസ്് സംഘം എത്തിയത്. എന്നാൽ പോലീസ് എത്തും മുൻപു തന്നെ ആൾക്കൂട്ടം സ്ത്രീകളെ മർദിക്കാൻ തുടങ്ങിയിരുന്നു. ആക്രമണം നടത്തിയവർക്കൊപ്പം സ്ത്രീകളുമുണ്ടായിരുന്നു. ഗോമാതാ കീ ജയ് എന്ന മുദ്രാവാക്യം വിളികളോടെയാണ് ഇവർ സ്ത്രീകളെ ആക്രമിക്കുന്നത്. അതിനിടെ 30 കിലോ മാംസം സ്ത്രീകളിൽ നിന്നു കണ്ടെടുത്തു.


എന്നാൽ, പരിശോധനയിൽ അതു പോത്തിറച്ചിയാണെന്നു വ്യക്‌തമായതായി പോലീസ് അറിയിച്ചു. പശുവിറച്ചി അല്ലെന്നു തിരിച്ചറിഞ്ഞെങ്കിലും സ്ത്രീകളുടെമേൽ ചാർത്തിയ കുറ്റം ഇതുവരെ നീക്കിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.