രാഹുൽ ഗാന്ധിയുടെ പ്രസ്താവന: മജിസ്ട്രേറ്റിനെതിരേ സുപ്രീം കോടതി
രാഹുൽ ഗാന്ധിയുടെ പ്രസ്താവന: മജിസ്ട്രേറ്റിനെതിരേ സുപ്രീം കോടതി
Wednesday, July 27, 2016 1:02 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മഹാത്മാ ഗാന്ധിയെ വധിച്ചതിനു പിന്നിൽ ആർഎസ്എസാണെന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ നിർദേശിച്ച ഭിവൻഡി മജിസ്ട്രേറ്റ് ജുഡീഷൽ നടപടി തകിടം മറിച്ചെന്ന് സുപ്രീം കോടതി. ഒരു സ്വകാര്യ പരാതിയുടെ അടിസ്‌ഥാനത്തിൽ സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് അന്വേഷണം നടത്താൻ നിർദേശിച്ചതിലൂടെ മജിസ്ട്രേറ്റ് സ്വന്തം പദവി ഇല്ലാതാക്കിയിരിക്കുകയാണെന്നും ജസ്റ്റീസുമാരായ ദീപക് മിശ്ര, രോഹിൺടൺ നരിമാൻ എന്നിവരുടെ ബെഞ്ച് കടുത്ത ഭാഷയിൽ വിമർശിച്ചു.

ആർഎസ്എസിനെതിരേ നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരേ അപകീർത്തി കുറ്റത്തിനു ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ചതിനെതിരേ നൽകിയ ഹർജിയിൽ വാദം കേൾക്കവേയാണ് രണ്ടംഗ ബെഞ്ചിന്റെ പ്രതികരണം. അപകീർത്തിക്കേസിൽ ക്രിമിനൽ നടപടികൾ ഒഴിവാക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി മേയ് 13നു പുറപ്പെടുവിച്ച സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് മിശ്ര, അപകീർത്തി കേസിൽ നടപടിയെടുക്കുന്നതിനു മുമ്പ് മജിസ്ട്രേറ്റ് പരാതി സസൂക്ഷ്മം പരിശോധിക്കണമായിരുന്നെന്നും നിരീക്ഷിച്ചു.


ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹാരാഷ്ട്രയിൽ രാഹുൽഗാന്ധി നടത്തിയ പരാമർശത്തിനെതിരേ ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കുണ്ടെയാണ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഇതു പരിശോധിച്ച മജിസ്ട്രേറ്റ് പരാതിയിലുള്ള ആരോപണങ്ങൾ അടിസ്‌ഥാനമുള്ളതാണെന്നു സ്വയം ബോധ്യപ്പെടാതെ പോലീസ് അന്വേഷണത്തിനു ഉത്തരവിട്ടതു തെറ്റാണെന്നു രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.