കോടതികളിലെ മാധ്യമവിലക്ക് നീക്കാൻ സമയമായെന്നു പിണറായി
കോടതികളിലെ മാധ്യമവിലക്ക് നീക്കാൻ സമയമായെന്നു പിണറായി
Friday, July 29, 2016 12:57 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മാധ്യമങ്ങൾക്കു റിപ്പോർട്ട് ചെയ്യാനുള്ള അവകാശമുണ്ടെന്നതിൽ തർക്കമില്ലെന്നും കോടതികളിൽ മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ സമയമായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാര്യത്തിൽ ഉചിതമായ നടപടി ഹൈക്കോടതി സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. കോടതിയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സർക്കാർ ഇരുകൂട്ടരുമായി നടത്തിയ ചർച്ചയ്ക്കുശേഷം വലിയ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

ഇപ്പോഴുള്ളതു വെറും ക്രമസമാധാന പ്രശ്നമല്ല. കോടതിയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. കോടതി ഒരു നിലപാടെടുക്കട്ടെ എന്ന സമീപനമാണു സർക്കാർ സ്വീകരിച്ചത്. കോടതിക്കുള്ളിലുള്ള കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിനു പരിമിതികളുണ്ട്. മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ അവകാശമുണ്ടെന്നതിൽ തർക്കമില്ല. എന്നാൽ, ഹൈക്കോടതി ഇത്തരമൊരു നിലപാടിലേക്ക് എത്താനുള്ള സാഹചര്യം കാണാതിരിക്കരുത്. ഹൈക്കോടതിയുടെ കവാടത്തിനു മുന്നിൽ നടക്കാൻ പാടില്ലാത്ത സംഭവങ്ങൾ നടന്നു. ഇതു ഹൈക്കോടതിക്ക് അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അതിനാലാണ് കോടതി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. തത്കാലം വികാരം ശമിപ്പിക്കാൻ വേണ്ടി സ്വീകരിച്ച മാർഗമാകാം അത്. ഹൈക്കോടതി തന്നെ ഇക്കാര്യത്തിൽ പഴയ അവസ്‌ഥ പുനഃസ്‌ഥാപിക്കാനുള്ള സമയമായിരിക്കുന്നെന്നും ഉചിതമായ രീതിയിൽ കോടതി ഇടപെടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.


എന്നാൽ, ഇക്കാര്യത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി കൂടിയാലോചന നടത്തുമോയെന്ന ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള പ്രശ്നത്തിൽ പോലീസിനും സർക്കാരിനും വീഴ്ചയുണ്ടായി എന്നു പറയാനാവില്ല. ഹൈക്കോടതിയിലും മറ്റ് ജില്ലാ കോടതികളിലും ഒരിക്കലും നടക്കരുതാത്ത സംഭവങ്ങളാണ് നടന്നത്. ആറായിരത്തിലധികം അഭിഭാഷകർ ജോലി ചെയ്യുന്നിടത്ത് നൂറിൽ താഴെയുള്ള മാധ്യമ പ്രവർത്തകർ ഏറ്റുമുട്ടലുണ്ടാക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. തുടർന്നു പ്രശ്നം പരിഹരിക്കുന്നതിനായി ഇരു വിഭാഗവുമായി നടത്തിയ ചർച്ചകളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന പൊതുവായ വികാരമാണ് ഉയർന്നത്.

എന്നാൽ, അതിനു ശേഷവും ഇരുവരും ഉപയോഗിക്കുന്ന വാക്കുകൾ കഠിനമാണ്. രണ്ടു കൂട്ടരും വികാരഭരിതരാണ്. മനുഷ്യൻ വികാരത്തിന് അടിമപ്പെട്ടാൽ എങ്ങനെയാണെന്ന് അറിയാമല്ലോ. അതിന്റെ ഭാഗമായുള്ള പ്രശ്നമുണ്ടെന്നും പിണറായി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.