ബോഡോലാൻഡ്: പ്രക്ഷോഭം അടുത്തയാഴ്ച വീണ്ടും ആരംഭിക്കും
Thursday, August 25, 2016 1:22 PM IST
ഗോഹട്ടി: പ്രത്യേക ബോഡോ സംസ്‌ഥാനത്തിനായി പ്രക്ഷോഭം ആരംഭിക്കുമെന്നു ബോഡോലാൻഡ് സംഘടനകൾ. ഓൾ ബോഡോ സ്റ്റുഡന്റ് യൂണിയൻ (എബിഎസ്യു), നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ് (പ്രോഗ്രസീവ്), പീപ്പിൾസ് ജോയിന്റ് ആക്ഷൻ കമ്മിറ്റി ഫോർ ബോഡോലാൻഡ് മൂവ്മെന്റ് എന്നിവയുടെ ആഭ്യമുഖത്തിലാണ് പ്രതിഷേധം. സംഘടനകളുടെ നേതൃത്വത്തിൽ ആസാമിലെ ഹൈവേ അഞ്ചു മണിക്കൂർ ഉപരോധിച്ചിരുന്നു.

ബോഡോ ജനങ്ങളെ കേന്ദ്രസർക്കാർ അവഗണിക്കുന്നുവെന്നാണു സംഘടനകളുടെ ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാജ്നാഥ് സിംഗിനെ നേരിട്ടുകണ്ടാണ് പ്രത്യേക ബോഡോ സംസ്‌ഥാനമെന്ന ആവശ്യം നേതാക്കൾ ഉന്നയിച്ചത്. ബിജെപി അധികാരത്തിലെത്തിയാൽ ഇതു പരിഗണിക്കാമെന്ന ഉറപ്പിനെത്തുടർന്ന് 2014 ജനുവരിയിൽ ബോഡോ പ്രക്ഷോഭകാരികൾ സമരം പിൻവിച്ചു. എന്നാൽ, അധികാരത്തിലെത്തിയിട്ടും ബോഡോലാൻഡിന്റെ കാര്യത്തിൽ ബിജെപി ഒരു തീരുമാനവും എടുത്തിട്ടില്ല–ബോഡോ സംഘടനകൾ ആരോപിച്ചു.


കേന്ദ്ര ആഭ്യന്തരമന്ത്രി കിരൺ റിജുജുവുമായി കഴിഞ്ഞമാസം കൂടിക്കാഴ്ച നടത്തിയപ്പോൾ ഓഗസ്റ്റ് 15നു ചർച്ച ആരംഭിക്കാമെന്ന് ഉറപ്പു ലഭിച്ചെങ്കിലും ഇതു പാലിക്കാത്തതിനെത്തുടർന്നാണ് വീണ്ടും പ്രക്ഷോഭം ആരംഭിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.