പശ്ചിമബംഗാൾ ഇനി ബംഗാൾ
പശ്ചിമബംഗാൾ ഇനി ബംഗാൾ
Monday, August 29, 2016 11:34 AM IST
കോൽക്കത്ത: പശ്ചിമബംഗാൾ സംസ്‌ഥാനം ഇനി മുതൽ ബംഗാൾ എന്നറിയപ്പെടും. പേരുമാറ്റത്തിനുള്ള പ്രമേയം നിയമസഭ ഇന്നലെ പാസാക്കി. ബംഗാളിയിൽ ബംഗ്ല, ഇംഗ്ലീഷിൽ ബംഗാൾ, ഹിന്ദിയിൽ ബംഗൾ എന്നീ പേരുകളിലാണ് സംസ്‌ഥാനം ഇനി അറിയപ്പെടുക. കേന്ദ്ര സർക്കാർ ഇതു പാർലമെന്റിൽ പാസാക്കിയാൽ പേരുകൾക്കു നിയമപ്രാബല്യം ലഭിക്കും. എന്നാൽ, പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ബിജെപിയും ഇടതുപക്ഷവും തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ ഈ നീക്കത്തെ എതിർത്തു.

സംസ്‌ഥാന പാർലമെന്ററി അഫയേഴ്സ് മന്ത്രി പാർഥ ചാറ്റർജിയാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടനയിലെ 169–ാം വകുപ്പിലാണു പേരുമാറ്റത്തിനു സംസ്‌ഥാനത്തിനുള്ള അധികാരം സൂചിപ്പിച്ചിട്ടുള്ളത്.


ബംഗാൾ എന്ന പേരിനു ചരിത്രപരവും സാംസ്കാരികവുമായ അർഥമുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി മമത ബാനർജി, സംസ്‌ഥാനത്തിന്റെ പേര് ബംഗോ എന്നു മാറ്റിയാലും തനിക്കു വിരോധമില്ലെന്നു പറഞ്ഞു. എന്നാൽ, ഭൂരിപക്ഷത്തിന്റെ അഭിപ്രായം ബംഗ്ലാ എന്നു മാറ്റണമെന്നാണ്. അയൽരാജ്യം ബംഗ്ലാദേശായതിനാൽ പേരിൽ സംശയം വേണ്ട. 2011ൽ സംസ്‌ഥാനത്തിന്റെ പേരുമാറ്റാൻ തീരുമാനിച്ചിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ ഇതു തടയുകയായിരുന്നു. പേരുകൾക്കു നിയമപ്രാബല്യം ലഭിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തും. രാഷ്ട്രീയത്തിന്റെ പേരിൽ പുതിയ പേരിനെ വിമർശിക്കുന്നവർ സംസ്‌ഥാനത്തിനു നാണക്കേടാണെന്നു മമത പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.