ഗുജറാത്തിൽ മോദിയുടെ റാലിയിൽ മുദ്രാവാക്യങ്ങളുമായി പട്ടേൽ പ്രക്ഷോഭകർ
ഗുജറാത്തിൽ മോദിയുടെ റാലിയിൽ മുദ്രാവാക്യങ്ങളുമായി പട്ടേൽ പ്രക്ഷോഭകർ
Tuesday, August 30, 2016 12:19 PM IST
സനോസര: ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ മുദ്രാവാക്യങ്ങളുമായി പട്ടേൽ പ്രക്ഷോഭകർ. സൗനി ജലസേചന പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മോദി.

പടിദാർ അനാമത് ആന്ദോളൻ സമിതിയുടെ മുപ്പതോളം വരുന്ന പ്രവർത്തകരാണു നരേന്ദ്ര മോദിക്കെതിരേ മുദ്രാവാക്യവുമായി ബിജെപിയുടെ റാലിക്കു മുന്നിലേക്ക് ഇരച്ചെത്തിയത്. ഇവരെ പോലീസ് ബലംപ്രയോഗിച്ചു മാറ്റി. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുന്നതിനിടെ മോദിക്കെതിരേ വേദിക്കു സമീപത്തുനിന്നു മുദ്രാവാക്യം വിളിച്ച മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതൊന്നും കണക്കിലെടുക്കാതെ തന്റെ പ്രസംഗം പൂർത്തിയാക്കിയാണു മോദി മടങ്ങിയത്.


പിഎഎഎസ് വക്‌താവ് ബ്രിജേഷ് പട്ടേൽ, രാജ്കോട്ട് ജില്ലാ കൺവീനർ ദിലീപ് സാവലിയ, രാജ്കോട്ട് സിറ്റി കൺവീനർ ഹേമംഗ് പട്ടേൽ, കോ–കൺവീനർ മൊർബി മനോജ് കലാരിയ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളാണ് അറസ്റ്റിലായത്. പട്ടേൽ സമുദായത്തെ ഒബിസിയിൽ ഉൾപ്പെടുത്തി സംവരണം നല്കണമെന്നാവശ്യപ്പെട്ട് ഒരുവർഷമായി ഹാർദിക് പട്ടേലിന്റെ നേതൃത്വത്തിൽ പടിദാർ അനാമത് ആന്ദോളൻ സമിതി പ്രവർത്തകർ സമരത്തിലാണ്.

പട്ടേൽ സമുദായത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മോദിയെ ഉപരോധിക്കുമെന്ന് ആഴ്ചകൾക്കുമുമ്പേ ആന്ദോളൻ സമിതി പ്രവർത്തകർ മുന്നറിയിപ്പു നല്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.